വേരുകളില്ലാത്ത വൃക്ഷം

ജോര്‍ജ് ഓണക്കൂര്‍

WEBDUNIA|
ആ സാന്നിദ്ധ്യം ആശ്വാസമായി. രവിയുടെ കൈകളില്‍ ബലമായി പിടിച്ചു. വീണു പോകരുത്. അത് ഒരഭയമാണ്. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കു നോക്കാനുള്ള കിളിവാതിലാണ്.

കരുത്തുണ്ട് എന്നു തോന്നിയ കൈകള്‍ താങ്ങി നടത്തവേ സുമിത്രയുടെ നേര്‍ക്ക് കൂര്‍ത്ത കല്ലുകള്‍ പാഞ്ഞുവന്നു. അതിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍.

""വാല്യക്കാരന്‍ നാണുവിന്‍റെ മകനുമായിട്ടാ മനയ്ക്കലെ കുഞ്ഞാത്തോലിന്.... ശ്ശേ, എന്തായിത്! എന്‍റീശ്വരന്മാരേ...''

അച്ഛന്‍ പരിക്ഷീണനായി കിടക്കയില്‍ വീഴുന്നതും വൈകാതെ തെക്കേത്തൊടിയില്‍ പുകയായി അന്തരീക്ഷത്തില്‍ അലിയുന്നതും കണ്ട് സുമിത്രാ മരവിച്ചു നിന്നു. കാലത്തിന് മരണം സംഭവിക്കുന്നു. ഇന്നലെയും നാളെയുമില്ല. അന്യതാ ബോധം നിഴല്‍ വീഴ്ത്തുന്ന ഇന്നിന്‍റെ ദുരന്താനുഭവങ്ങള്‍.

കാലത്തിന്‍റെ കറുത്ത നിഴലുകളിലേക്ക് വലിച്ചെറിയപ്പെട്ടവളായി സുമിത്ര. പ്രകാശവും പൂക്കളുമൊക്കെ അന്യമായി. ഊഞ്ഞാല്‍പ്പാട്ടിന് താളം നഷ്ടപ്പെട്ടു. ഇതിനിടയില്‍ രവി എവിടെയാണ് മറഞ്ഞത്? കണ്ണുകളുടെ അകലത്തില്‍ എങ്ങും വെളിച്ചമില്ല. ഇരുട്ടില്‍ അമര്‍ന്നു പോവുകയാണ്. ഇരുട്ടുപോലുമില്ലാത്ത ഏതോ ശൂന്യതയിലേക്ക് ആഴ്ന്നിറങ്ങുകയാണ്.

സുമിത്ര കാത്തിരുന്നു. ശൂന്യതയില്‍ നിന്നുയര്‍ന്നു വരുന്ന ഒരു ശബ്ദത്തിനു കാതോര്‍ത്തു. ഒരാശ്രയം പോലെ നീണ്ടുവരുന്ന കൈകള്‍. ഓട്ടുവളയണിഞ്ഞ ഇടം കൈയില്‍ നിന്ന് ഓരോ വള ഊരി വലം കൈയില്‍ അണിയിച്ച്, അതിന്‍െറ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ പുഴയുടെ രാഗം തേടുന്ന രവിയുടെ സാന്നിദ്ധ്യം.

രവി എവിടെയാവും?

സൂര്യന്‍ അസ്തമിക്കുകയും പതിഞ്ഞ കാല്‍വയ്പുകളോടെ രാത്രി കടന്നെത്തുകയും ചെയ്യവേ, ഓര്‍മ്മകളുടെ ജാലകം അടയുകയായി. ഒരു കറുത്തപാളി മനസ്സിന്‍റെ മുഖം ആവരണം ചെയ്തു. കാലസന്ധിയില്‍ ഓര്‍മ്മകളില്ലാതെ, ഭൂതകാലമില്ലാതെ, ഭാവി എന്തെന്നറിയാതെ സുമിത്ര നിലകൊണ്ടു. വേരുകള്‍ പിഴതു മാറ്റിയ വൃക്ഷം പോലെ.

കാറ്റിന്‍റെ മാറ്റൊലി നിലച്ചു. പുഴ വരണ്ടുണങ്ങി. ഭൂമിയുടെ ഹൃദയം പിളരുകയായിരുന്നു. എവിടെയോ ഒരു രോദനം ഉയര്‍ന്നു കേട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :