അച്ഛന്‍ പരിക്ഷീണനായി കിടക്കയില്‍ വീഴുന്നതും വൈകാതെ തെക്കേത്തൊടിയില്‍ പുകയായി അന്തരീക്ഷത്തില്‍ അലിയുന്നതും കണ്ട് സുമിത്രാ മരവിച്ചു നിന്നു. കാലത്തിന് മരണം സംഭവിക്കുന്നു. ഇന്നലെയും നാളെയുമില്ല. അന്യതാ ബോധം നിഴല്‍ വീഴ്ത്തുന്ന ഇന്നിന്‍റെ ദുരന്താനുഭവങ്ങള്‍.
കാലത്തിന്‍റെ കറുത്ത നിഴലുകളിലേക്ക് വലിച്ചെറിയപ്പെട്ടവളായി സുമിത്ര. പ്രകാശവും പൂക്കളുമൊക്കെ അന്യമായി. ഊഞ്ഞാല്‍പ്പാട്ടിന് താളം നഷ്ടപ്പെട്ടു. ഇതിനിടയില്‍ രവി എവിടെയാണ് മറഞ്ഞത്? കണ്ണുകളുടെ അകലത്തില്‍ എങ്ങും വെളിച്ചമില്ല. ഇരുട്ടില്‍ അമര്‍ന്നു പോവുകയാണ്. ഇരുട്ടുപോലുമില്ലാത്ത ഏതോ ശൂന്യതയിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
സുമിത്ര കാത്തിരുന്നു. ശൂന്യതയില്‍ നിന്നുയര്‍ന്നു വരുന്ന ഒരു ശബ്ദത്തിനു കാതോര്‍ത്തു. ഒരാശ്രയം പോലെ നീണ്ടുവരുന്ന കൈകള്‍. ഓട്ടുവളയണിഞ്ഞ ഇടം കൈയില്‍ നിന്ന് ഓരോ വള ഊരി വലം കൈയില്‍ അണിയിച്ച്, അതിന്‍െറ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ പുഴയുടെ രാഗം തേടുന്ന രവിയുടെ സാന്നിദ്ധ്യം.
രവി എവിടെയാവും?
സൂര്യന്‍ അസ്തമിക്കുകയും പതിഞ്ഞ കാല്‍വയ്പുകളോടെ രാത്രി കടന്നെത്തുകയും ചെയ്യവേ, ഓര്‍മ്മകളുടെ ജാലകം അടയുകയായി. ഒരു കറുത്തപാളി മനസ്സിന്‍റെ മുഖം ആവരണം ചെയ്തു. കാലസന്ധിയില്‍ ഓര്‍മ്മകളില്ലാതെ, ഭൂതകാലമില്ലാതെ, ഭാവി എന്തെന്നറിയാതെ സുമിത്ര നിലകൊണ്ടു. വേരുകള്‍ പിഴതു മാറ്റിയ വൃക്ഷം പോലെ.
കാറ്റിന്‍റെ മാറ്റൊലി നിലച്ചു. പുഴ വരണ്ടുണങ്ങി. ഭൂമിയുടെ ഹൃദയം പിളരുകയായിരുന്നു. എവിടെയോ ഒരു രോദനം ഉയര്‍ന്നു കേട്ടു.