സി ബി ഐ റെയ്ഡ്: രാഷ്ട്രീയ പ്രതികാരമെന്ന് സ്റ്റാലിന്‍

ചെന്നൈ| WEBDUNIA|
PRO
PRO
രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് ഡിഎംകെ നേതാവ്‌ കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍. വ്യാഴാഴ്ച രാവിലെയാണ് സ്റ്റാലിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയത്. വിദേശത്തു നിന്നു കാര്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ്‌ റെയ്ഡ് എന്നാണ് വിവരം.

റവന്യൂ ഇന്റലിജന്‍സും, കസ്റ്റംസും നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ്‌ സിബിഐ റെയ്ഡ്‌. സ്റ്റാലിന്റെ ചെന്നൈയിയിലെ വീട്ടിലാണ്‌ റെയ്ഡ്‌ നടക്കുന്നത്‌. സ്റ്റാലിന്റെ മകന്‍ നിയമവിരുദ്ധമായി വിദേശത്തു നിന്നും കാര്‍ ഇറക്കുമതി ചെയ്തതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു.

ശ്രീലങ്ക പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു ഡി എം കെ മന്ത്രിമാര്‍ രാജിവച്ചത്. മാത്രമല്ല കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഡി എം കെ പിന്‍‌വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയത്.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണം എന്നാണ് ഡിഎംകെയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് ഡി എം കെ കേന്ദ്ര സര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ചത്.

ശ്രീലങ്കയിലെ തമിഴ് വംശജരെ കൂട്ടക്കുരുതി ചെയ്തവര്‍ക്കെതിരെ നടപടി, അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം, കുറ്റവാളികളായ സൈനികരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.

കരുണാനിധിയുടെ തീരുമാനം രാഷ്ട്രീയ നാടകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ജനങ്ങള്‍ നിരാശരാണെന്നും ജയലളിത പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കാനുള്ള പഴുതുകള്‍ ഒഴിച്ചിട്ടത്‌ ഇതിനു തെളിവാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി.

ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന 2009 ലാണ്‌ കരുണാനിധി യുപിഎ സഖ്യത്തില്‍ നിന്ന്‌ പുറത്തുപോരേണ്ടിയിരുന്നത്. ആസമയത്ത് ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ലങ്കന്‍ തമിഴരില്‍ കുറേ പേരെയെങ്കിലും രക്ഷിക്കാമായിരുന്നു എന്നും ജയലളിത പ്രസ്‌താവനയില്‍ പറഞ്ഞു. അന്നത്തെ അബദ്ധം മറച്ചുവെയ്ക്കാനാണ്‌ ഇപ്പോഴത്തെ നടപടിയെന്നും ജയലളിത ആരോപിച്ചു.

കരുണാനിധിയുടെ പദ്ധതികള്‍ വിജയിക്കില്ല. തമിഴ്‌നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ജയലളിത പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ശക്തമായ പ്രമേയം പാസാക്കുകയാണെങ്കില്‍ മാത്രമേ അവര്‍ക്കെതിരേ യുദ്ധക്കുറ്റത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാനാകൂവെന്നും ജയലളിത പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :