മോഡിക്കെതിരെ കേസെടുക്കും

അഹമ്മദാബാദ്| Biju| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (15:22 IST)
തെരഞ്ഞെടുപ്പ് ചട്ടലംഘനവും നിയമവും ലംഘിച്ചതിന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഗാന്ധിനഗറിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം പുറത്തുവന്ന മോഡി ചിഹ്‌നം ഉയര്‍ത്തിക്കാട്ടുകയും രാഷ്ട്രീയ പ്രസംഗം നടത്തുകയും ചെയ്തിരുന്നു.

മോഡി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രചാരണത്തിന്‍റെ സ്വഭാവമുള്ളതാണെന്നും 48 മണിക്കൂര്‍ മുമ്പേ പ്രചരണം അവസാനിപ്പിക്കണം എന്നുള്ളതിനാല്‍ മോഡിക്കെതിരെ നിയമലംഘനത്തിന് കേസെടുക്കണമെന്നുമാണ് നിര്‍ദ്ദേശം. നൂറ്റിയിരുപത്താറാം വകുപ്പനുസരിച്ച് കേസെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വോട്ടുചെയ്ത ശേഷം പുറത്തുവന്ന മോഡി, അമ്മയും മകനും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രസംഗിച്ചു. താമര ചിഹ്നം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നരേന്ദ്രമോഡി ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഇത്തരത്തില്‍ കേസെടുക്കാനുള്ള നിര്‍ദ്ദേശം വരുന്നത് അസാധാരണ നടപടിയാണ്. ഇത് മോഡിക്ക് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മോഡിക്കെതിരായ എഫ് ഐ ആര്‍ നിലനില്‍ക്കുമോ എന്നതില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.

നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പരാതി നല്‍കിയിരുന്നു. രാജ്യത്തെ നിയമങ്ങളൊന്നും മോഡി പാലിക്കുന്നില്ലെന്ന് കപില്‍ സിബല്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :