മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി സമിതി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീംകോടതി സമിതി‍. ആറ് ഏറ്റുമുട്ടലുകളും വ്യാജമായിരുന്നുവെന്ന് സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ 1500ഓളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് കാണിച്ചുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് വിശദമായ അന്വേഷണം നടന്നത്. ആദ്യഘട്ടത്തില്‍ വിവാദമായ ആറ് സൈനിക ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്നും സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വയസ്സുകാരനെ അടക്കം കൊലപ്പെടുത്തിയ ഏറ്റുമുട്ടലുകളാണ് വ്യാജമെന്ന് സമിതി കണ്ടെത്തിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ അതേപടി വിശ്വസിച്ച് സുരക്ഷാ ഏജന്‍സികള്‍ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും സമിതി കോടതിയെ അറിയിച്ചു. സൈനിക നടപടികള്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും മുന്നോട്ട് വച്ച വ്യവസ്ഥകള്‍ കടലാസ്സില്‍ ഒതുങ്ങുകയാണ്. സൈന്യം ഇക്കാര്യങ്ങള്‍ പിന്തുടരുന്നില്ല. റിപ്പോര്‍ട്ടില്‍മേല്‍ ഏപ്രില്‍ ഒമ്പതിനകം വിശദീകരണം നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷാ ഭീഷണി ഉയര്‍ത്തിയവരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു മണിപ്പൂരിലെ പോലീസിന്‍റേയും സൈന്യത്തിന്‍റേയും വാദം.

സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം(അഫ്‌സപ) പിന്‍വലിക്കണമെന്ന ആവശ്യം നിരന്തരം ഉയരുമ്പോഴാണ് ഏറ്റമുട്ടലുകള്‍ വ്യാജമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അഫ്‌സപ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദമേറും. 1958ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി രൂപീകരിച്ച അഫ്‌സപ മുതലാണ് മണിപ്പുരില്‍ പ്രാബല്യത്തിലാക്കിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെ കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് പ്രത്യേക അധികാരം അഫ്‌സപ നല്‍കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :