ബാംഗ്ലൂര്‍ സ്ഫോടനം തീവ്രവാദി ആക്രമണം തന്നെ

സ്ഫോടനം നടത്തിയത് ടൈമര്‍ ഉപയോഗിച്ച്

ബാംഗ്ലൂര്‍| WEBDUNIA|
PTI
ബാംഗ്ലൂരില്‍ ബി ജെ പി ഓഫീസിന് മുന്നില്‍ നടന്ന സ്ഫോടനം തീവ്രവാദി ആക്രമണം തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടന്നതെന്നും സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങള്‍ക്കിടെ ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത് ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ബി ജെ പി ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകരെ ലക്‍ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എന്‍ ഐ എ ടീമും ഫോറന്‍സിക് ടീമും ബാംഗ്ലൂര്‍ ബി ജെ പി ഓഫീസിന് മുന്നില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. ഇത്തരത്തിലുള്ള തീവ്രവാദി ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത്. മല്ലേശ്വരത്തുള്ള ഓഫീസിനു സമീപമാണ് ഇത്. പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രാവിലെ 10:45 ഓടെയായിരുന്നു സംഭവം ഉണ്ടായത്.

മോട്ടോര്‍ സൈക്കിള്‍ ബോംബ് ആണ് പൊട്ടിത്തെറിച്ചതെന്ന് ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാഘവേന്ദ്ര എച്ച് ഔരാദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ഓഫീസിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്തെ ഓട്ടോസിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊട്ടിത്തെറിച്ചത് മോട്ടോര്‍ സൈക്കിളില്‍ ബോംബ് ആണെന്ന് വിശദമായ പരിശോധനയിലാണ് വ്യക്തമായത്.

സമീപത്ത് പാര്‍ക്ക് ചെയ്ത ഒരു പൊലീസ് വാഹനവും മൂന്ന് കാറുകളും ഒരു ബൈക്കും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന പ്രദേശത്തിന് സമീപം ഒരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :