ജെയ്‌റ്റ്‌ലിക്കെതിരായ ആരോപണം: കീര്‍ത്തി ആസാദിന് സസ്പെന്‍ഷന്‍

Keerthy Azad, Arun Jeytley, Modi, BJP, Gil, കീര്‍ത്തി ആസാദ്, അരുണ്‍ ജെയ്‌റ്റ്‌ലി, മോഡി, ബി ജെ പി, ഗില്‍
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 23 ഡിസം‌ബര്‍ 2015 (19:08 IST)
ബി ജെ പി എം‌പി കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും നപുംസകമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനാണ് സസ്പെന്‍ഷന്‍.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ ജെയ്‌റ്റ്‌ലിക്ക് പങ്കുണ്ടെന്നായിരുന്നു കീര്‍ത്തി ആസാദ് ആരോപിച്ചത്. ഇത് വലിയ വിവാദമായി കത്തിപ്പടര്‍ന്നു. ജെയ്‌‌റ്റ്‌ലിയെ ഇതിനിടെ ആസാദ് ‘നപുംസകം’ എന്ന് വിശേഷിപ്പിച്ചതും വിവാദമായി.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെക്കുറിച്ച് വിക്കിലീക്സ് ഫോര്‍ ഇന്ത്യ നടത്തിയ അന്വേഷണത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ആസാദ് പുറത്തുവിട്ടിരുന്നു.

കള്ളക്കണക്കുകള്‍ ഉണ്ടാക്കി വ്യാജ കമ്പനികള്‍ക്ക് കോടികള്‍ നല്‍കിയെന്നും അസോസിയേഷന്‍റെ കരാറുകളെല്ലാം വ്യാജ കമ്പനികള്‍ക്കാണ് നല്‍കിയതെന്നും ആസാദ് ആരോപിച്ചിരുന്നു.

അതിനിടെ, ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് കാണിച്ചെന്നും ആരോപണമുയര്‍ന്നു. ഐ പി എസ് ഉദ്യോഗസ്ഥനും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്ന കെ പി എസ് ഗില്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇതുസംബന്ധിച്ച് ഗില്‍ പരാതി നല്‍കി. അരുണ്‍ ജെയ്റ്റ്‌ലി ഉപദേശകസമിതി അംഗമായിരിക്കെ ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി മകള്‍ സൊണാലിയെ നിയമിച്ചത് ഗില്‍ ചൂണ്ടിക്കാട്ടുന്നു. വലിയ തുക സൊണാലിക്ക് ഫീസ് ഇനത്തില്‍ നല്‍കേണ്ടിവന്നതായും ഗില്‍ ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :