ക്ലാസ് ടീച്ചറുടെ പീഡനം: വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിം‌ല| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഷിം‌ലയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിം‌ലയിലെ ജീസസ് ആന്‍ഡ് മേരി കോണ്‍‌വെന്റ് സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സാക്ഷി, നാന്‍സി ടാക്കൂര്‍ എന്നിവരെയാണ് സ്‌കൂളിനോടു ചേര്‍ന്നുള്ള റോഡ്സൈഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസ് ടീച്ചറുടെ ക്രൂരമായ ഉപദ്രവമാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ക്ലാസ് ടീച്ചറായ അംബിക കുട്ടികളെ ക്രൂരമായി ഉപദ്രവിച്ചതിനെതുടര്‍ന്ന് കുട്ടികള്‍ വാഹനത്തിന് മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സ്‌കൂളിനടുത്തുവച്ച് കുട്ടികളെ അതിവേഗത്തിലെത്തിയ വാഹനം തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ നിഗമനം. ഈ വിശദീകരണത്തെ എതിര്‍ത്ത ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ ഉപരോധിക്കുകയും സ്‌കൂള്‍ ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്‌തു. പൊലീസ് ടീച്ചറിനെയും സ്‌കൂള്‍ മാനേജ്‌മെന്റിനെയും കുറ്റത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നാന്‍സിയുടെ പിതാവ് രാജേന്ദര്‍ ടാക്കൂര്‍ പറഞ്ഞു.

ടീച്ചറായ അംബിക പെണ്‍കുട്ടികളെ ക്ലാസിന് വെളിയില്‍ നിര്‍ത്തി അവരുടെ മുഖത്ത് മാറി മാറി രണ്ട് തവണ അടിച്ചതായും മര്‍ദ്ദനത്തെ തുടര്‍ന്ന് വളരെ ഉറക്കെ അവര്‍ കരഞ്ഞതായും ചില സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികള്‍ മരിച്ചത് എങ്ങനെയെന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ചന്ദ്രശേഖര്‍ അറിയിച്ചു. സ്‌കൂള്‍ ഇപ്പോള്‍ പൊലീസിന്റെ കനത്ത സുരക്ഷയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :