കാമുകി അടക്കം നാലു പേരെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കാമുകി അടക്കം നാലുപേരെ വെടിവെച്ച് കൊന്നതിനുശേഷം യുവാവ് സ്വയം നിറയൊഴിച്ചു. രവി(25)യാണ് തന്റെ കാമുകി രേണു, വീട്ടുടമസ്ഥ ഷീല, രേണുവിന്റെ അച്‌ഛന്‍ ഹരീന്ദര്‍, അമ്മ ബേബി എന്നിവരെ വെടിവെച്ച് കൊന്നത്. കാമുകിയുടെ വിവാഹം കഴിഞ്ഞതിന്റെ ദേഷ്യമാണ് കൊലപാതകങ്ങള്‍ക്ക് വഴിവെച്ചത്. ഡല്‍ഹി ബിന്ദാപുരിലും, ഗാസിയാബാദിലുമായിട്ടാണ് കൊലപാതക പരമ്പര അരങ്ങേറിയത്.

കാമുകി രേണുവുമായി നീണ്ട നാളത്തെ സ്നേഹബന്ധത്തിലായിരുന്നു രവി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രേണു മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു. കല്യാണത്തിനു ശേഷവും രവി രേണുവുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ വീട്ടുകാര്‍ രേണുവിനെ വിലക്കി. അതിനു ശേഷം രേണു രവിയുമായി അകല്‍ച്ച പാലിച്ചതിനെ തുടര്‍ന്നാണ് രവി കൊലപാതകങ്ങള്‍ക്ക് മുതിര്‍ന്നത്.

രേണുവിനെ ബിന്ദാപുരിലുള്ള വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ വീട്ടുടമസ്ഥ ഷീലക്കു നേരെയും രവി വെടിവെച്ചു. ബഹളം കേട്ട് ഷീലയുടെ സാമ്പത്തിക ഇടപാടുകാരന്‍ ദിനേശ് ഓടിയെത്തിയപ്പോള്‍ മരിച്ച് കിടക്കുന്ന രേണുവിനെയും ഷീലയെയുമാണ് കാണാന്‍ സാധിച്ചത്. തുടര്‍ന്ന് കൈയില്‍ തോക്കുമായി ഓടുന്ന രവിയെ കണ്ട് ദിനേശ് ഒച്ച വച്ചെങ്കിലും ഇയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രവി കാറില്‍ രക്ഷപ്പെടുകയായിരുന്നു. രേണുവിന്റെ കാര്‍ ഡ്രൈവറായ ഭര്‍ത്താവ് ഈ സമയം മധ്യപ്രദേശിലായിരുന്നു.

രണ്ട് പേരുടെ കൊലപാതകത്തിനു ശേഷം രവി കാറുമായി നേരെ രേണുവിന്റെ ഗാസിയബാദിലുള്ള വീട്ടിലേക്കാണ് പോയത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ രവി, ഹരീന്ദറിനെയും ബേബിയെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ കൊലപാതകങ്ങള്‍ക്ക് ശേഷം വീടിന്റെ മുകളിലത്തെ നിലയിലെത്തിയ രവി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :