ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടം: മരണം 19 ആയി

ഡെറാഡൂണ്‍| WEBDUNIA|
PTI
ഉത്തരാഖണ്ഡില്‍ പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വ്യോമസേനയുടെ എം ഐ പതിനേഴ് ഹെലികോപ്ടറാണ് തകര്‍ന്നത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന അഞ്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

ഗൗരികുണ്ഡില്‍ വച്ചാണ് വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. കേദാര്‍നാഥില്‍ നിന്ന് തിരിച്ചുവന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയുടേതുള്‍പ്പടെ 61 ഹെലികോപ്ടറുകളാണ് ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ എണ്ണായിരത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ പലരുടെയും ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. ബദരീനാഥില്‍ മാത്രം അയ്യായിരത്തിലധികം ആളുകളാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായം കാത്തിരിക്കുന്നത്. മഴ കനത്തതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.

കേദാര്‍നാഥില്‍ നിന്നും 127 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതോടെ പ്രളയബാധിത മേഖലയില്‍ കണ്ടെടുത്ത മൃതദേഹങ്ങളുടെ ഔദ്യോഗിക എണ്ണം 807 ആയി ഉയര്‍ന്നു. കനത്ത മഴയും മൂടല്‍മഞ്ഞും ഉത്തരാഖണ്ഡില്‍ തുടരുകയാണ്. മരണസംഖ്യ 5000 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :