ആശാ ഭോസ്‌ലെ അഭിനയിക്കുന്നു, അമ്മയായി!

മുംബൈ| WEBDUNIA|
PTI
PTI
അഭിനയത്തിന് ചാന്‍സ് കിട്ടാനും അത് സ്വീകരിക്കാനും ഒരു സമയം ഉണ്ടായിരിക്കും. അതാണ് പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ കാര്യത്തിലും സംഭവിച്ചത്. തന്റെ എഴുപത്തിയേഴാം വയസ്സില്‍ ഒരു ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ ആശ സമ്മതം നല്‍കി!

കുട്ടിക്കാലം മുതല്‍ പാട്ടുകള്‍ പാടിത്തുടങ്ങിയ താന്‍ ഒരു മാറ്റം ആഗ്രഹിച്ചിരുന്ന അവസരത്തിലാണ് സിനിമയിലെ ചാന്‍സ് തേടിയെത്തിയത് എന്ന് ആശ പറയുന്നു. ഒരു തമാശയ്ക്കാണ് ഓഫര്‍ സ്വീകരിച്ചതെങ്കിലും കഥ പറഞ്ഞു കേട്ടപ്പോള്‍ അത് മനസ്സില്‍ പതിഞ്ഞുപോയി എന്നും ലതാ മങ്കേഷ്കറുടെ ഇളയ സഹോദരി പറഞ്ഞു.

“മായി” എന്നാണ് ആശ അഭിനയിക്കാനിരിക്കുന്ന സിനിമയുടെ പേര്. മഹേഷ് കൊടിയല്‍ എന്ന നവാഗതനാണ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും.

മുംബൈയില്‍ വച്ചായിരിക്കും സിനിമയുടെ മുഴുവന്‍ ഷൂട്ടും. മുംബൈയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളും ഒരു അമ്മയുടെ ധര്‍മ്മ സങ്കടവുമാണ് പ്രതിപാദ്യം. സ്വപുത്രനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു അമ്മയുടെ വേഷത്തിലാണ് ആശ ആദ്യമായി അഭിനയിക്കുക. ഹതാശയായ ആ അമ്മയുടെ ധര്‍മ്മ സങ്കടങ്ങള്‍ പ്രേക്ഷര്‍ക്കു മുന്നില്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതോടെ ഉത്തമ ഗായികയ്ക്ക് ഒപ്പം ഉത്തമ നടി എന്ന ബഹുമതി കൂടി ആശാ ഭോസ്‌ലെ സ്വന്തമാക്കും.

1948 - ല്‍ സംഗീത ജീവിതം ആരംഭിച്ച ആശ പത്താം വയസ്സില്‍ ‘മജ്‌ഹബാലി’നു വേണ്ടിയാണ് ആദ്യമായി പാടിയത്. മലയാളം ഉള്‍പ്പെടെ മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുള്ള ആശ റഷ്യന്‍, മലായ് തുടങ്ങിയ വിദേശ ഭാഷകളിലും ഗാനമാലപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :