അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ 3 വയസ്സുകാരന്‍ കുടുക്കി

മുംബൈ| WEBDUNIA|
PRO
PRO
സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ ബിപിഒ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇയാളുടെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകന്റെ മൊഴിയാണ് നിര്‍ണ്ണായകമായത്. സല്‍മാന്‍ ഷെയ്ഖ് (28) എന്നയാളെയാണ് ഭാര്യ ആയിഷ(24)യെ കൊലപ്പെടുത്തിയ കേസില്‍ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 12 മണിക്കൂറിനകം തന്നെ അറസ്റ്റ് നടന്നു. മൂന്ന് വയസ്സുകാരന്റെ മൊഴിയാണ് ഇതിന് സഹായകമായത്.

ആസൂത്രിതമായാണ് കൊല നടത്തിയത്. ഞായറാഴ്ച ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബാന്ദ്രയിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ ബൈക്കില്‍ എത്തിയ രണ്ടംഗ മോഷണ സംഘം ആക്രമിച്ചു എന്നാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. തന്നെ ആക്രമിച്ച് ബോധരഹിതനാക്കിയശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ സല്‍മാന്റെ ദേഹത്ത് പരുക്കുകള്‍ ഒന്നും കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒരു ആക്രമണം ഉണ്ടായിട്ടില്ലെന്ന് കുട്ടി പറഞ്ഞു.

തുടര്‍ന്ന് വീണ്ടും സല്‍മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കമുകിയെ വിവാഹം ചെയ്യാനായി സല്‍മാന്‍ ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. ആയിഷയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഇയാള്‍ ഒരു യുവതിയുമായി പ്രണയത്തില്‍ ആയിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നു. കാമുകിയെ ഏതാനും മാസം മുന്‍പ് ഇയാള്‍ വിവാഹം കഴിച്ചു. ഇപ്പോള്‍ ഭാര്യയെ ഒഴിവാക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊല ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സല്‍മാനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി രണ്ട് പേര്‍ ചേര്‍ന്ന് ഭാര്യയെ കൊന്നു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ആയിഷയെയും മക്കളെയും കൂട്ടി സല്‍മാന്‍ ഞായറാഴ്ച പുറത്തുപോയിരുന്നു. അപ്പോള്‍ കാറില്‍ വച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആയിഷയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മൂന്ന് വയസ്സുകാരന്‍ ദൃക്സാക്ഷിയാവുകയായിരുന്നു. ഒമ്പത് മാസം പ്രായമുള്ള ഒരു മകന്‍ കൂടി ഇവര്‍ക്ക് ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :