രാജ്യത്തെ അക്രമങ്ങൾ നിർഭാഗ്യകരം,പൊതുമുതൽ നശിപ്പിക്കുന്നത് ഇന്ത്യൻ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (14:29 IST)
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ നിർഭാഗ്യകരവും വേദനാജനകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എതിർപ്പും ചർച്ചകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകം. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കുന്നതും സ്വൈര്യജീവിതം തകർക്കുന്നത് ഇന്ത്യൻ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും മോദി ട്വീറ്ററിലൂടെ പറഞ്ഞു. പൗരത്വ നിയമം ഇന്ത്യയിലെ ഏത് മതവിഭാഗങ്ങളിൽ പെട്ട ജനങ്ങൾ ആയാലും അവരെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും മോദി കൂട്ടിച്ചേർത്തു.

അതേ സമയം ജാമിയാ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് നാളെ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. പോലീസിനെതിരെ സ്വയമേ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. വിദ്യാർഥികളാണെന്ന് കരുതി ആർക്കും നിയമം കയ്യിലെടുക്കാൻ സാധിക്കില്ലെന്നും കലാപം അവസാനിച്ചാകാം നടപടി എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

എന്നാൽ രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ പലയിടങ്ങളിലായി വ്യാപിക്കുകയാണ്. ഡൽഹി ജാമിയയിലും അലിഗഡ് സർവകലാശാലയിലും തുടങ്ങി മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ മൗലാന ആസാദ് നാഷനൽ ഉറുദു സർവകലാശാല, ലക്നൗ നഡ്‌വയിലെ കോളേജ് എന്നിവിടങ്ങളിലും പ്രതിഷേധം വ്യാപിക്കുകയാണ്. നിയമഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തിൽ അലിഗഡ് സർവകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തർ പ്രദേശ് പോലീസ് മേധാവി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :