പരസ്‌പര സമ്മതത്തോടെ ഒരുമിച്ച് കഴിഞ്ഞതിന് ശേഷം കല്യാണം കഴിച്ചില്ല എന്ന കാരണത്താല്‍ ബലാത്സംഗ പരാതിയുമായി എത്തിയാല്‍ അംഗീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

പരസ്‌പര സമ്മതത്തോടെ ഒരുമിച്ച് കഴിഞ്ഞതിന് ശേഷം കല്യാണം കഴിച്ചില്ല എന്ന കാരണത്താല്‍ ബലാത്സംഗ പരാതിയുമായി എത്തിയാല്‍ അംഗീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

Rijisha M.| Last Updated: വെള്ളി, 4 ജനുവരി 2019 (10:40 IST)
പ്രണയത്തിലിരിക്കുമ്പോൾ പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് എപ്പോഴെങ്കിലും തെറ്റുമ്പോൾ അത് ബലാത്സംഗമായി ചിത്രീകരിച്ച് പരാതി നൽകുകയും ചെയ്യുന്ന കാമുകിമാർക്ക് പണി കൊടുത്ത് സുപ്രീം കോടതി. ഇത്തരത്തിൽ വിവാഹം ചെയ്‌തില്ല എന്ന് പറഞ്ഞുവരുന്ന പരാതികൾ അംഗീകരിച്ചുകൊടുക്കേണ്ട എന്നാണ് സുപ്രീം കോടതി വിധി.

ഇത്തരം പരാതികളില്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, എസ് അബ്ദുല്‍നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗവും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഒരുമിച്ച്‌ താമസിച്ച കാലയളവില്‍ അവര്‍ സ്‌നേഹത്തിന്റെ പേരിലാണ് ജീവിക്കുന്നത്. പിന്നീട് മറ്റു പലകാരണങ്ങള്‍കൊണ്ടും വിവാഹത്തിലെത്താതെ ബന്ധം പിരിയാം. ഇത്തരം കേസുകളില്‍ വഞ്ചനാക്കുറ്റം മാത്രമേ കണക്കാക്കാനാവൂ എന്നും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരേ മുന്‍കാമുകി കൊടുത്ത ബലാത്സംഗ പരാതി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങൾ‍. ഭര്‍ത്താവ് മരിച്ച യുവതി, ഡോക്ടറുമായി പ്രണയത്തിലാവുകയും കുറേനാള്‍ ഒരുമിച്ച്‌ ജീവിക്കുകയും ചെയ്തു.

ഈ കാലയളവില്‍ അവര്‍ ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കാമുകന്‍ വേറൊരു വിവാഹം ചെയ്തുവെന്നറിഞ്ഞപ്പോഴാണ് യുവതി ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയത്. ഡോക്ടറും യുവതിയുമായുള്ള ബന്ധം സ്വാഭാവികമായിരുന്നുവെന്നും അതില്‍ ബലാല്‍ക്കാരമായി യാതൊന്നും നടന്നിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :