നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (08:18 IST)
കോയമ്പത്തൂരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. നഗരത്തിലെ കോളേജിൽ എംബിഎയ്ക്ക് പഠിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം.
പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെ വാൾകൊണ്ട് വെട്ടിയ ശേഷം മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു വിദ്യാർത്ഥിനി.
ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്തു. യുവാവിനെ വാൾ കൊണ്ടു വെട്ടിയതിനു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയെ കണ്ടെത്തി.
പെൺകുട്ടിയെ അവശനിലയിൽ ആണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 7 പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി അറിയിച്ചു. നിലവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യലും തുടരുകയാണ്. അതേസമയം പെൺകുട്ടി നിലവിൽ ചികിത്സയിൽ തുടരുകയാണ്.