പട്ടേലിനെ ‘ഒതുക്കിയത്’ നെഹ്രുവിനു വേണ്ടി; മോത്തിലാലിന്റെ കത്ത് പുറത്തുവന്നു

സര്‍ദാര്‍ പട്ടേല്‍, നെഹ്രു, ഗാന്ധിജി, മോത്തീലാല്‍
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (14:25 IST)
സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ബിജെപി റാഞ്ചിയിട്ട് കാലം കുറച്ചായി. മൊഡിയാണെങ്കില്‍ നെഹ്രു കുടുംബത്തിനെ എങ്ങനെയൊക്കെ അവഗണിക്കാമൊ അതൊക്കെ പയറ്റുന്നുമുണ്ട്. പട്ടേലിനെ കോണ്‍ഗ്രസ് ഒതുക്കുകയായിരുന്നു എന്നും അതിനു പിന്നില്‍ നെഹ്രു കുടുംബമായിരുന്നു എന്നും ബിജെപിയും സംഘപരിവാറും ആരോപിച്ചിരുന്നു. ഇതേ കാര്യം ചൂണ്ടിക്കാട്ടി നിരവധി ചര്‍ച്ചകള്‍ പോലും മോഡിയും സംഘപരിവാറും സംഘടിപ്പിച്ചിരുന്നു.

ഇപ്പോളിതാ സംഘപരിവാറിന് നെഹ്രു കുടുംബത്തിനിട്ട് കൊട്ടാന്‍ പുതിയൊരു വടി കിട്ടിയിരിക്കുന്നു. 1928ല്‍ മുമ്പ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിതാവ് മോത്തീലാല്‍ നെഹ്രു ഗാന്ധിജിക്കയച്ച കത്താണ് പുതിയ ചര്‍ച്ചാ വിഷയം. 68 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോത്തിലാല്‍ നെഹ്രു ഗാന്ധിജിക്ക് എഴുതിയ കത്ത് ഇപ്പോള്‍ കണ്ടെടുത്തതോടെയാണ് കോണ്‍ഗ്രസിലെ പുരാതനമായൊരു ജനപക്ഷപാതമാണ് വെളിപ്പെട്ടിരിക്കുന്നത്.

1928ല്‍ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം ഉണ്ടായപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് മോത്തിലാല്‍ ഗാന്ധിജിയൊട് നിര്‍ദ്ദേശിക്കുന്ന കത്താണ് പുറത്ത് വന്നത്. ചരിത്രകാരനായ റിസ്വാന്‍ കദ്രിയാണ് നെഹ്രു മെമോറിയല്‍ മ്യൂസിയം ആന്‍ഡ്
ലൈബ്രറിയില്‍ നിന്ന് മോത്തിലാലിന്റെ പേപ്പറുകള്‍ക്കിടയില്‍ നിന്ന് ഈ കത്ത് കണ്ടെടുത്തിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ട്ടിയുടെ പ്രസിഡന്റാകാന്‍ വളരെ യോജിച്ചയാളാണെന്നും എന്നാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലുള്ള യുവാക്കള്‍ക്ക് കൈമാറണമെന്നുമായിരുന്നു മോത്തിലാലിന്റെ കത്തിന്റെ ചുരുക്കം. 1928 ജൂണ്‍ 19ന് ഗാന്ധിജി മോത്തിലാലിന് അയച്ച ഒരു കത്തിന് മറുപടിയെന്ന നിലയിലാണ് മോത്തിലാല്‍ ഈ കത്ത് മോത്തിലാല എഴുതിയിരുന്നത്.

‘വല്ലഭായിയാണ് ഈ സമയത്തെ ഹീറോയെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ നമുക്ക് പ്രശംസിക്കുന്നതോടൊപ്പെ അവ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിക്ക് അര്‍ഹനാക്കുന്നുമുണ്ട്. എന്നാല്‍ അദ്ദേഹത്തെ പ്രസിഡന്റാക്കാന്‍ കഴിയാതിരുന്നാല്‍ എല്ലാ സാഹചര്യത്തിലും ജവഹര്‍ലാലാണ് ആ പദവിക്ക് തെരഞ്ഞെടുക്കാവുന്നയാള്‘ നമ്മളെപ്പോലുള്ളവരുടെ കാലം കഴിയുകയാണെന്നും എന്നാല്‍ പോരാട്ടം ജവഹര്‍ലാലിനെപ്പോലുള്ളവരിലൂടെ തുടരണമെന്നും മോത്തിലാല്‍ എഴുതിയിരുന്നു. അവരെ വേഗത്തില്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം എഴുതിയിരുന്നു.

1928 ജൂലൈ 11നാണ് മോത്തിലാല്‍ ഗാന്ധിജിക്ക് ഇപ്രകാരം കത്തെഴുതിയിരിക്കുന്നത്. ജവഹര്‍ലാല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ സമയമായില്ലെന്നും പകരം മോത്തിലാലിനോ മാലവ്യക്കോ പ്രസ്തുത സ്ഥാനത്തിരിക്കാമെന്ന് സെന്‍ഗുപ്ത തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗാന്ധിജി മോത്തിലാലിന് കത്തയച്ചത്. കത്തിന്റെ സ്വാധീനമാണെങ്കിലും അല്ലെങ്കിലും 1929ല്‍ ലാഹോര്‍ കോണ്‍ഗ്രസില്‍ വച്ച് ജവഹര്‍ലാല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിത്തീര്‍ന്നു.

കോണ്‍ഗ്രസും നെഹ്രുകുടുംബവും പട്ടേലിനെ മനഃപൂര്‍വ്വം നെഹ്രുവിനു വേണ്ടി തഴ്ഞ്ഞതാണെന്നും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് പട്ടേലായിരുന്നു എന്നും മൊഡി പലപ്പോഴും ആരോപിച്ചിരുന്നു. ഈ ആരോപനങ്ങള്‍ക്കൊക്കെ ശക്തി പകരുന്ന കത്താണ് ഇപ്പൊള്‍ പുറത്തുവന്നിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :