രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക്: പാർട്ടി പ്രഖ്യാപനം എപ്രിലിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഫെബ്രുവരി 2020 (15:22 IST)
നടൻ രജനീകാന്ത് ഉടൻ തന്നെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ട്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഏപ്രിലില്‍ ഉണ്ടാകുമെന്നാണ് വിവരം. ഏപ്രില്‍ 14ന് ശേഷം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് രജനീകാന്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്.

തമിഴ് രാഷ്ട്രീയത്തില്‍ ചെറുകക്ഷികളെ ചേര്‍ത്ത്
'മഴവില്ല്' സഖ്യമുണ്ടാക്കാനും രജനിക്ക് പദ്ധതിയുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടിലെ ജാതി കേന്ദ്രീകൃത പാര്‍ട്ടിയായ പാട്ടാളി മക്കള്‍ കക്ഷിയുൾപ്പടെയുള്ള പാർട്ടികൾ ഇതിൽ ഉണ്ടാവും. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഓഗസ്റ്റില്‍ നടക്കുമെന്നും സെപ്റ്റംബറില്‍ രജനി സംസ്ഥാന ജാഥ നടത്തി അടുത്തുവരുന്ന തിരഞ്ഞെടുപ്പിനൊരുങ്ങുമെന്നുമാണ് സൂചനകൾ.

അണ്ണാ ഡിഎംകെയില് നിന്നും പ്രമുഖ നേതാക്കൾ രജനിക്കൊപ്പം എത്തിയേക്കുമെന്നും സൂചനയുണ്ട്. കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഉൾപ്പടെയുള്ള പാർട്ടികളെ കൂടി ഒപ്പം നിർത്തി മഴവിൽ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് രജനി പദ്ധതിയിടുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് ദിവസങ്ങള്‍ക്കകമാണ് രജനിയുടെ പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വാർത്തകൾ വെളിയെ വരുന്നത്. പൗരത്വനിയമ ഭേദഗതി മൂലം രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് രജനി പറഞ്ഞിരുന്നു. ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്നും സിഎഎയ്‌ക്കെതിരെ സമരം നടത്തുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ വിഷയം പഠിക്കുകയും അധ്യാപകരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും വേണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :