പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ചുമത്തി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (14:57 IST)

രാജ്യാന്തര വിപണിയില്‍ പെട്രോളിയം കുത്തനെ ഇടിയുന്നതിനിടെ രാജ്യത്ത് പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നികുതി ചുമത്തി. ലിറ്ററിന് 1.50 രൂപ എക്സൈസ് ഡ്യൂട്ടിയാണ് കേന്ദ്രസര്‍ക്കാ ചുമത്തിയത്.

ഇതോടെ രാജ്യാന്തര വിപണിക്കനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഇന്ധനവിലയില്‍ കാര്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. നേരത്തെ ഇന്ധന വില കുറയുന്നതനുസരിച്ച് നികുതി വര്‍ദ്ധിപ്പിക്കാന്‍ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 79 ഡോളറായി. 2010നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. എണ്ണ വില ഉയര്‍ത്താനായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കില്ലെന്ന് പ്രമുഖ ഉല്‍പ്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യയും കുവൈത്തും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വില കൂടുതല്‍ താഴ്ന്നത്.

കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും ലിറ്ററിന് ഒന്നര രൂപയോളം വിലകുറയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ ക്രൂഡ് ഓഉഇല്‍ വില കുറഞ്ഞിരുന്നു. അതിനാല്‍ നികുതി വര്‍ധിപ്പിച്ചതിലൂടെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കില്ലെങ്കിലും, വിലവര്‍ധനവ് ഉണ്ടാവുകയില്ല. ആഭ്യന്തര വിപണിയില്‍ ഇന്ധന വില സ്ഥിരമായി പിടിച്ചു നിര്‍ത്തുകയായാണ് ധന മന്ത്രാലയത്തിന്റെ ലക്ഷ്യം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :