പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ ഇനി പോലീസ്‌ വേരിഫിക്കേഷന്‍ ആവശ്യമില്ല

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (16:18 IST)
പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ പോലീസ്‌ വേരിഫിക്കേഷന്‍ വേണ്‍നമെന്നുള്ള വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വിദേശകാര്യ സഹമന്ത്രി വികെ സിംഗ്‌ ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. മതിയായ പോലീസ്‌ പരിശോധനകള്‍ക്ക്‌ ശേഷമാണ്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കുന്നത്‌. അതുകൊണ്ട്‌ പാസ്‌പോര്‍ട്ട്‌ പുതുക്കുമ്പോഴും പോലീസ്‌ വേരിഫിക്കേഷന്‍ വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെയും മുതിര്‍ന്ന പൗരന്‍മാരെയും നിലവില്‍ ഉപാധികളോടെ പോലീസ്‌ വേരിഫിക്കേഷനില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. അതേസമയം തല്‍ക്കാല്‍ പാസ്‌പോര്‍ട്ട്‌ സംവിധാനം നിര്‍ത്തലാക്കാനുള്ള ആലോചന ഇല്ലെന്ന്‌ മന്ത്രി സഭയില്‍ അറിയിച്ചു. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ 2012-2013 വര്‍ഷത്തില്‍ 11 ശതമാനം ആയിരുന്നത്‌. ആറ്‌ ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാസ്‌പോര്‍ട്ട്‌ അപേക്ഷകളുടെ പോലീസ്‌ വേരിഫിക്കേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്‌. ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ ബംഗളുരുവില്‍ നവംബറില്‍ ആരംഭിക്കും. ഇത്‌ നിലവില്‍ വന്നാല്‍ പാസ്‌പോര്‍ട്ട്‌ അപേക്ഷകളില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും. നിലവില്‍ പോലീസ്‌ വേരിഫിക്കേഷന്‍ പൂര്‍ത്തിയായി പാസ്‌പോര്‍ട്ട്‌ അനുവദിക്കാന്‍ ഒരു മാസം കാലതാമസം എടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :