തൃണമുല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നവരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന് മമതയുടെ അനന്തരവന്‍

കൊല്‍ക്കത്ത| VISHNU N L| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (14:07 IST)
എതിരാളികളെ ഭീഷണമായ രീതിയില്‍ വെല്ലുവിളിച്ച തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക്‌ ബാനര്‍ജി വെട്ടിലായി. തൃണമുല്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ മുതിരുന്നവരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും കൈ വെട്ടുമെന്നും പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതാണ്‌ അഭിഷേകിന്‌ വിനയായത്‌. രക്തസാക്ഷി ദിനത്തില്‍ നടന്ന റാലിയില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഡല്‍ഹിയില്‍ കഴിവുതെളിയിച്ചവരാണ്‌. ബംഗാള്‍ ജനതയുടെ വികാരത്തിനു മുറിവേറ്റാല്‍ ഞങ്ങള്‍ അക്കാര്യം അവഗണിക്കില്ല. ഞങ്ങളെ ആരെങ്കിലും തുറിച്ചു നോക്കിയാല്‍ അവരുടെ കണ്ണുകള്‍ ഞങ്ങള്‍ ചൂഴ്‌ന്നെടുത്ത്‌ റോഡില്‍ കളയും, കൈകള്‍ ഉയര്‍ത്തിയാല്‍ അവ വെട്ടിമാറ്റും എന്നും അഭിഷേക്‌ ബസിര്‍ഹാത്ത്‌ ടൗണില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.

1993 ജൂലായ് 21ന് പോലീസ് വെടിവെപ്പില്‍ 13 പാര്‍ട്ടിപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസം മുതലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ ദിവസം രക്തസാക്ഷി ദിനം ആചരിക്കുന്നത്. അഭിഷേകിന്റെ പ്രസംഗം മുഴുവന്‍ ഇടതുപാര്‍ട്ടികളോടുള്ള വെല്ലവിളികളായിരുന്നു. ജനുവരിയില്‍ ചന്ദിപ്പൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ വച്ച്‌ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അഭിഷേകിന്റെ മുഖത്ത്‌ അടിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :