മാഗി: പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മാഗി നൂഡില്‍സ് , നരേന്ദ്ര മോഡി , ആരോഗ്യമന്ത്രാലയം , നെസ്‌ലെ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (11:12 IST)
മാഗി നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ അമിത തോതില്‍ രാസസാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോഗ്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആരോഗ്യ സെക്രട്ടറിയോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍‌കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം രാസസാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താല്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്ലെ അറിയിച്ചു. നെസ്‌ലെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മാഗിയുടെ സാമ്പിള്‍ പരിശോധന ഫലവും പുറത്തുവിടും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മാഗി നൂഡില്‍സിന്റെ വില്‍പ്പന നെസ്ലെ നിര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കാഷ്മീര്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒരു മാസത്തേക്കും തമിഴ്നാട്ടില്‍ മൂന്നു മാസത്തേയ്ക്കും മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. ആയിരത്തിലധികം സൈനിക കാന്റീനുകളിലും മാഗി നിരോധിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിൽ റായ്പൂരിലെ നെസ്‌ലെ ഇന്ത്യ ഗോഡൗണിൽ റെയ്ഡ് നടത്തി. മഹാരാഷ്ട്ര, കർണാടക, ബംഗാൾ, തെലങ്കാന, ജാർഖണ്ഡ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, അസം സർക്കാരുകൾ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :