ട്രെയിനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പല്ലി; കള്ളപരാതി പൊളിച്ച് റെയില്‍വേ അധികൃതർ; കുടുങ്ങിയപ്പോൾ മാപ്പ്

പരാതിയില്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ നിജസ്ഥിതി പുറത്തറിയുന്നത്.

Last Modified ബുധന്‍, 24 ജൂലൈ 2019 (09:59 IST)
യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നും വാങ്ങിയ
ബിരിയാണിയില്‍ നിന്നും പല്ലിയെ കിട്ടിയെന്ന എഴുപതുകാരനായ യാത്രക്കാരന്റെ പരാതി വ്യാജമെന്ന് കണ്ടെത്തി റെയില്‍വേ അധികൃതർ. പരാതിയില്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ നിജസ്ഥിതി പുറത്തറിയുന്നത്.

ഗുണ്ട്കല്‍ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍
ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. പരാതിയില്‍ സംശയം തോന്നിയ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ സമാനസാഹചര്യത്തില്‍ ജൂലൈ 14-ന് സമോസയില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് ഇയാള്‍ പരാതി നല്‍കിയതായി കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്. താന്‍ പല്ലിയെ കിട്ടിയെന്ന് കളവുപറഞ്ഞത് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ സമ്മതിച്ചതായി റെയില്‍വേ അധികൃതര്‍ വെളിപ്പെടുത്തി.

പ്രായമേറിയതിനാല്‍ അവശനായ തനിക്ക് രക്താര്‍ബുദവും മാനസിക വൈകല്യവും ഉണ്ടെന്ന് പരാതിക്കാരന്‍ പറ‍ഞ്ഞു. അസുഖം മാറാനായ് ആയുര്‍വേദ ചികിത്സ നടത്തുന്ന താന്‍ ഇതിനായി ഉപയോഗിക്കുന്ന പ്രത്യേകതരം മത്സ്യം ഭക്ഷണത്തില്‍ ഇട്ടാണ് വ്യാജ പരാതി നല്‍കിയതെന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പക്ഷെ ഇയാള്‍ പറഞ്ഞത് സത്യമാണോയെന്ന് അന്വേഷിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :