കന്നഡ എഴുത്തുകാരന്‍ കാൾബർഗി വെടിയേറ്റു മരിച്ചു

ബംഗളൂരു| VISHNU N L| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (12:57 IST)
പ്രമുഖ കന്നഡ എഴുത്തുകാരനും കന്നട സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.എം. കാൾബർഗി( 76) വെടിയേറ്റു മരിച്ചു. ഇന്നു രാവിലെ 8.40 ന് കല്യാണ്‍ നഗറിലുള്ള വീടിനുള്ളില്‍ പ്രവേശിച്ചാണ് അക്രമികള്‍ വെടിവെച്ചത്. നെഞ്ചിന് വെടിയേറ്റ അദ്ദേഹത്തെ അടുത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അച്ഛനെ ആക്രമിച്ചതെന്ന് കല്‍ബുര്‍ഗിയുടെ മകള്‍ പറഞ്ഞു.

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ രണ്ടുപേർ കാൾബർഗിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അടുത്തകാലത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദമായിരുന്നു. അതിനെത്തുടര്‍ന്ന് ചില തീവ്രഹിന്ദുസംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇവരാകാം കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ശബ്ദം കേട്ട് താൻ പുറത്തുവന്നപ്പോൾ കാൾബർഗിയെ രക്തത്തിൽ കുളിച്ച നിലയിൽ കാണുകയായിരുന്നുവെന്ന് ഇളയ മകൾ രൂപദർശി പറഞ്ഞു. തർക്കമോ വഴക്കോ ഉണ്ടായില്ലെന്നും സംഘം വന്നയുടൻ തന്നെ വെടിയുതിർത്ത് പോകുകയായിരുന്നുവെന്നും രൂപദർശി പറഞ്ഞു. ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.

2006-ല്‍ മാര്‍ഗ്ഗ-4 എന്ന പ്രബന്ധത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ്, നിരുപതുംഗ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :