ഇന്ത്യന്‍ വകഭേദത്തെ പേടിക്കണം, വന്‍ അപകടകാരി; കേരളത്തിലും ഭീഷണി

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (13:01 IST)

അതിതീവ്ര വൈറസിന്റെ ഇന്ത്യന്‍ വകഭേദം കേരളത്തില്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നു. ഇന്ത്യന്‍ വകഭേദം അതീവ അപകടകാരിയാണ്. രോഗവ്യാപനം അതിരൂക്ഷമാകാന്‍ കാരണം ഇന്ത്യന്‍ വകഭേദമാണ്. മരണസംഖ്യയും ഉയരാന്‍ സാധ്യതയുണ്ട്.

ബ്രിട്ടീഷ് വകഭേദം പോലെ രോഗവ്യാപനം തീവ്രമാക്കാന്‍ കെല്‍പ്പുള്ളതാണ് ഇന്ത്യന്‍ വകഭേദം. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാകാന്‍ കാരണം ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യമാണ്. മാര്‍ച്ചില്‍ നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തിയത് 50 ശതമാനം ഇന്ത്യന്‍ വകഭേദമാണ്. 28 ശതമാനമാണ് ബ്രിട്ടീഷ് വകഭേദം.

ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകലിലും വൈറസ് വകഭേദങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ വകഭേദം ഏറ്റവും കൂടുതല്‍ ഉള്ളത് കോട്ടയത്താണ്, ഏകദേശം 30 ശതമാനത്തോളം കേസുകള്‍. പാലക്കാട് 17.14 ശതമാനവും മലപ്പുറത്ത് 13.89 ശതമാനവും ഇന്ത്യന്‍ വകഭേദം ഉണ്ട്.

തീവ്രവ്യാപന ശേഷിയുള്ള ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കന്‍, ഇന്ത്യന്‍ വകഭേദങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നതായാണ് ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ പഠനം വ്യക്തമാക്കുന്നത്. കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചില്‍ 40 ശതമാനമായി ഉയര്‍ന്നു. പ്രതിരോധ ശേഷിയെ മറികടക്കാനും നിലവിലുള്ള വാക്‌സിന്റെ ക്ഷമത കുറയ്ക്കാനും വൈറസിന്റെ ഇന്ത്യന്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്ക് ശേഷിയുണ്ടെന്നാണ് നിഗമനം.

നിങ്ങള്‍ ഹോം ക്വാറന്റൈനിലാണോ? രോഗലക്ഷണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

കോവിഡ് അതിതീവ്ര വ്യാപനം സംസ്ഥാനത്ത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. എന്നാല്‍, ഒന്നാം കോവിഡ് വ്യാപനം പോലെ ലളിതമല്ല ഇത്തവണ കാര്യങ്ങള്‍. കൂടുതല്‍ ജാഗ്രത ആവശ്യമുള്ള സമയമാണ്.

ഹോം ക്വാറന്റൈന്‍ എന്നു പറഞ്ഞാല്‍ അത് റൂം ക്വാറന്റൈന്‍ ആയിരിക്കണം. കാരണം, അതിവേഗം പടരാന്‍ സാധ്യതയുള്ള വൈറസ് ആണിത്. ജനിതകമാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാന്‍ വീടിനുള്ളിലും രണ്ട് മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ഫോണ്‍, ടി.വി.റിമോര്‍ട്ട്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഒരു സാധനവും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ രോഗം പടരാന്‍ സാധ്യത വളരെ കൂടുതലാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങരുത്. അഥവാ മുറിക്ക് പുറത്തിറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങളെല്ലാം അണുവിമുക്തമാക്കണം.

റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശുചിമുറിയും വായു സഞ്ചാരവുമുള്ള മുറിയിലാണ് കഴിയേണ്ടത്. മുറിക്ക് പുറത്തിറങ്ങാതിരിക്കുകയാണ് അത്യുത്തമം. നിരീക്ഷണത്തില്‍ കഴിയാന്‍ എ.സി. മുറികള്‍ ഒഴിവാക്കുക. മുറിക്കുള്ളില്‍ ശുചിമുറിയില്ലെങ്കില്‍ മറ്റേതെങ്കിലും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയാണ് നല്ലത്. വീട്ടിലുള്ളവര്‍ ഇടയ്ക്കിടെ കൈ കഴുകുക. വീട്ടിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കരുത്. മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് പോകരുത്.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തന്നെ കഴുകുക. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളെല്ലാം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമേ മറ്റൊരാള്‍ ഉപയോഗിക്കാവൂ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :