ജി‌എസ്‌ടി ബില്‍ രാജ്യസഭയില്‍, വിയര്‍ത്താലും പാസാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 7 മെയ് 2015 (13:30 IST)
രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഗതിവേഗം മാറ്റിമറിക്കുന്ന നികുതി പരിഷ്കരണം എന്ന് വിശേഷണമുള്ള ചരക്ക് സേവന നികുതി ബില്‍( ജി‌എസ്‌ടി) ഇന്ന് രാജ്യസഭയുടെ അംഗീകാരത്തിനായി എത്തും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കുന്നത് സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. എന്നാല്‍ സമവായത്തിലൂടെ ബില്‍ പാസാക്കുന്നതിനായി പ്രതിപക്ഷ കക്ഷികളുടെ പിന്തുണ സര്‍ക്കാര്‍ നേടിയതായാണ് വിവരം.

എന്നാല്‍ ഭരണഘടനാ ഭേദഗതി ആയതിനാല്‍ ബില്‍ പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ കണക്ക് ഒപ്പിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച വെല്ലുവിളി, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ മാത്രമേ ബില്ലിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കു. ബില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് ബില്ല് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയത്.

അതേസമയം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിമാന പ്രശ്നമായി കാണുന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിന് ഇത്തവണയും രാജ്യസഭയെന്ന കടമ്പ കടക്കാന്‍ സാധിക്കെന്ന് ഉറപ്പില്ല. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബില്ലിനെതിരെ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ അടുത്ത സമ്മേളനം വരെ ഓര്‍ഡിനന്‍സിലൂടെ ബില്ല് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിക്കും.

അതേസമയം ലോക്‌സഭയില്‍ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗം ഇന്നും നാളെയും കോവളത്തു ചേരും. ബില്‍ നടപ്പാക്കും മുമ്പു സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും സമവായം ഉണ്ടാക്കേണ്ട വിഷയങ്ങളായിരിക്കും യോഗത്തിന്റെ മുഖ്യ അജന്‍ഡ.ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :