റാഫേൽ ഇടപാട്, 65 കോടി കോഴ നൽകിയെന്ന് തെളിവുണ്ടായിട്ടും അന്വേഷണമുണ്ടായില്ല: ഫ്രഞ്ച് മാധ്യമം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (15:24 IST)
റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട്. വ്യാജ ഇൻവോയിസ് ആയിരുന്നു പണം കൈമാറാനായി ദസ്സോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ ഇതിന്റെ തെളിവ് ലഭിച്ചിട്ടും ഇത് അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായി മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്‌ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വിവരങ്ങൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. സിബിഐക്ക് ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റോ തയ്യാറായില്ലെന്നും മീഡിയാപാർട്ട് ആരോപിക്കുന്നു.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും അര്‍ധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം
ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നൽകുകയും ചെയ്‌തിരുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടര്‍ന്നായിരുന്നു അലോക് വര്‍മയെ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :