പൊതിച്ചോറിൽ അച്ചാർ നൽകിയില്ല : ഹോട്ടലുടമയ്ക്ക് 35250 രൂപാ പിഴ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 26 ജൂലൈ 2024 (13:54 IST)
ചെന്നൈ : പാഴ്സൽ ഊണിനൊപ്പം അച്ചാർ നൽകിയില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ.
തമിഴ്നാട്ടിലെ വില്ലു പുരത്താണ് സംഭവം. ആരോഗ്യ സാമി എന്നയാൾ നൽകിയ പരാതിയിലാണ് ഈ നടപടി.


തുക 45 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.

2022 നവംബർ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാർഷിക ദിനത്തിൽ വയോജന മന്ദിരത്തിലേക്ക് നൽകാനാണ് ഊണ് പാഴ്‌സലായി വാങ്ങാൻ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തിയാണ് ആഹാരം വാങ്ങിയത്.80 രൂപക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ വയോജനമന്ദിരത്തിലെത്തി പാഴ്‌സൽ വിതരണം ചെയ്തപ്പോഴാണ് അച്ചാറില്ലെന്ന്
കണ്ടെത്തിയത്.

ഉടൻ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. സംഭവത്തിൽ ഹോട്ടൽ മാനേജ്മെൻ്റിനോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ​ഗൗരവമായി ഇടപെട്ടില്ല.തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്തു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹരജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :