ക്ഷേത്രത്തിൽ പ്രവേശിച്ചു, ബാലനെ വിവസ്ത്രനാക്കി ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി; ജാതിയതയുടെ മറ്റൊരു ക്രൂര മുഖം

രണ്ടുകൈയും കെട്ടിയിട്ട ശേഷം ഇയാള്‍ കുട്ടിയെ വിവസ്ത്രനാക്കി നിര്‍ത്തുകയായിരുന്നു. നട്ടുച്ചസമയത്ത് കുട്ടിയെ ചുടുകട്ടയില്‍ ഇരുത്തുകയും ചെയ്തു.

Last Modified ബുധന്‍, 19 ജൂണ്‍ 2019 (12:40 IST)
മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ സവർണ്ണർ ക്രൂരമായി
ആക്രമിച്ചു .വാര്‍ധയില്‍ മതംഗ് വിഭാഗത്തില്‍പ്പെട്ട എട്ടുവയസുകാരനാണ് ക്രൂരമായ ജാതിപീഡനത്തിനിരയയാത്. വിവസ്ത്രനാക്കിയ ബാലനെ ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി.

പിന്‍ഭാഗത്ത് പൊള്ളലേറ്റ് വിവസ്ത്രനായി ആശുപത്രിയില്‍ കമിഴ്ന്ന് കിടക്കുന്ന ബാലന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അച്ഛന്‍ പരാതി നല്‍കുകയും ചെയ്തതോടെ സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ ദലിത് സംഘടനകൾ രംഗത്ത് വന്നു.

രണ്ടുകൈയും കെട്ടിയിട്ട ശേഷം ഇയാള്‍ കുട്ടിയെ വിവസ്ത്രനാക്കി നിര്‍ത്തുകയായിരുന്നു. നട്ടുച്ചസമയത്ത് കുട്ടിയെ ചുടുകട്ടയില്‍ ഇരുത്തുകയും ചെയ്തു. 45 ഡിഗ്രി താപനിലയാണ് വാര്‍ധയില്‍ ഇപ്പോഴുള്ളത്. ഗുരുതരമായി പൊള്ളലേറ്റ ബാലന്റെ നിലവിളികേട്ട് അമ്മയെത്തിയെങ്കിലും ഉമേഷ് കാടന്‍ ശിക്ഷ തുടരുകയായിരുന്നു. അമ്മ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അസഭ്യം ചൊരിഞ്ഞ് അവരെ മാറ്റിനിര്‍ത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

ബാലന്റെ കരച്ചില്‍കേട്ട് അതുവഴി വന്ന മറ്റൊരാള്‍ ഇടപെട്ടതോടെയാണ് ഉമേഷ് ‘ശിക്ഷ’ നിര്‍ത്തിയതെന്ന് എട്ടുവയസുകാരന്റെ അച്ഛന്‍ ഗഞ്ചന്‍ മധുകര്‍ ഖദ്‌സെ പറഞ്ഞു.

ഞാന്‍ അവിടെ വെള്ളം കുടിക്കാന്‍ പോയതായിരുന്നുവെന്നും ആ സമയം അവരും വെള്ളം കുടിക്കുകയായിരുന്നുവെന്നും അപ്പോള്‍ അവരെന്നെ പിടിച്ചുകെട്ടിയിട്ട് ഉപദ്രവിക്കുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ മൊഴി.

സംഭവത്തിന് പിന്നാലെ ഗ്രാമം വിട്ട ഉമേഷ് എന്നയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇടപെട്ട ദേശീയ പട്ടികജാതി കമ്മിഷന്‍ കലക്ടറോട് കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. മുറിവേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, സമൂഹത്തിലെ സമാധാനം കെടുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇതിനു പുറമെ പ്രതിക്കെതിരെ പട്ടികജാതിവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമവും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്.

എന്നാൽ സംഭവത്തില്‍ പൊലിസിനെ സമീപിച്ചതിനാല്‍ മേല്‍ജാതിക്കാരില്‍ നിന്ന് പ്രതികാരനടപടികള്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് ബാലന്റെ കുടുംബം. പരാതിയില്‍ പൊലിസ് കേസെടുത്തതിന് ശേഷം ബാലന്റെ കുടുംബം അവരുടെ വീട്ടിലേക്ക് മടങ്ങാന്‍ തയാറായിട്ടില്ല. നിലവിൽ വാർദ്ധ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ബാലൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :