ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി; മണിക്കൂറിൽ 200 കിലോമീറ്റർ വേഗം; തീരമേഖലകളിൽ കനത്ത മഴ; കനത്ത ജാഗ്രത

മണിക്കൂറിൽ 200 കിലോമീറ്ററാണ് കാറ്റിന്റെ വേഗം.

Last Modified വെള്ളി, 3 മെയ് 2019 (10:39 IST)
ഫോനി ചുഴലിക്കാറ്റ് കരയിലെത്തി. ഒഡീഷയിലെ പുരിയിൽ ചുഴലിക്കാട് ആഞ്ഞടിക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്. മണിക്കൂറിൽ 200 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. രണ്ടര മണിക്കൂറിനകം ഫോനി പൂർണ്ണമായും കരയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എ്ന്നീ ജില്ലകളെയാവും ബാധിക്കുക.

വടക്കുപടിഞ്ഞാറൻ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 13 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി 11 ലക്ഷത്തിലധികം ആളുകളെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വീടുകളിൽ താമസിക്കുന്നവരോട് വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 17 കിലോമീറ്റർ വേഗതയിൽ തീരപ്രദേശത്ത് ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോർട്ടുകൾ. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫോനി രാവിലെ തീരത്തെത്തുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിന്നുള്ള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളം വ്യാഴാഴ്ച രാത്രിയോടെ അടച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാത്രി 9.30 മുതല്‍ നാളെ വൈകുന്നേരം ആറ് മണിവരെ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് അടുത്ത ദിവസങ്ങളില്‍ യാത്ര ക്രമീകരിക്കുമെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ വിസ്താര, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് റദ്ദാക്കുന്നതിന്റെ പൈസ ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നൂറിലേറെ ട്രെയിനുകളും ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :