ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര് ; ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ച് പ്രിതിക യാഷ്‌നി

ചെന്നൈ, പൊലീസ്, സേലം, ഹൈക്കോടതി chennai, police, selam, highcourt
ചെന്നൈ| Sajith| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (18:44 IST)
ചരിത്രത്താളുകളില്‍ കുറിക്കപ്പെട്ട പേരായി മാറുന്നു ഇനിമുതല്‍ പ്രിതിക യാഷ്‌നി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്ന ബഹുമതിയ്ക്ക് ഉടമയായിരിയ്ക്കുകയാണ് 25 വയസ്സുകാരിയായ ഈ സേലം സ്വദേശിനി.

2013ലായിരുന്നു പ്രദീപ് കുമാര്‍ എന്ന യുവാവ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ പ്രിതികയായത്. പല ജോലികള്‍ക്കായി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടി വന്നപ്പോഴും അവ തിരുത്തി കിട്ടാത്തതിലുള്ള ബുദ്ധിമുട്ടുകള്‍ നിയമനടപടികള്‍ക്ക് തടസ്സമായി. പിന്നീടു നടന്ന എസ്‌ഐ പരീക്ഷയിലും പ്രിതികയ്ക്ക് തടസ്സമായി വന്നത് ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയായിരുന്നു. കോടതി നിര്‍ദ്ദേശിച്ച നിയമനടപടികളിലൂടെ ആ കടമ്പയും പ്രിതിക തുഴഞ്ഞു കയറി. ഒടുവില്‍ പരീക്ഷ പാസായപ്പോള്‍ ഭിന്നലിംഗക്കാരെ പൊലീസ് സര്‍വീസില്‍ നിലനിര്‍ത്താനുള്ള നിയമന തടസ്സങ്ങള്‍ പറഞ്ഞും റിക്രൂട്ട്‌മെന്റ് ബോര്‍ഡും പ്രിതികയുടെ സ്വപ്‌നങ്ങള്‍ക്ക് വിലക്കേല്‍പ്പിച്ചു.

പിന്നീട് കാലങ്ങളായി കോടതിയില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ പ്രിതിക യാഷ്‌നിയുടെ പ്രയത്‌നങ്ങള്‍ക്കു മുന്നില്‍ കോടതി അനുകൂല നിലപാടു സ്വീകരിച്ചു. പ്രിതികയ്ക്ക് നിയമന ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇനി മുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

“ഇതുവരെയുള്ള യാത്ര ഏറെ പ്രയാസമുള്ളതായിരുന്നു.എന്നാല്‍ ഇന്ന് താന്‍ ഏറെ സന്തോഷിയ്ക്കുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കൊന്നും ഫലമില്ലാതെ പോയില്ലല്ലോ”.സബ്ഇന്‍സ്‌പെക്ടറായി ചുമതലേറ്റതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ പ്രിതിക യാഷ്‌നി വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നും ഒരു ഐപിഎസ് ഓഫീസറാകുകയെന്നതാണ് ഇനിയുള്ള തന്റെ ലക്ഷ്യമെന്നും പ്രിതിക വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പെണ്‍ഭ്രൂണഹത്യയും നിയന്ത്രിയ്ക്കുന്നതിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുമെന്നും പ്രിതിക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :