സ്ത്രീയേയും പുരുഷനെയും ഒന്നിച്ചൊരു മുറിയിൽ കണ്ടാൽ അനാശാസ്യമാണെന്ന് കരുതാനാകില്ല: മദ്രാസ് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (14:19 IST)
പൂട്ടിയിട്ട മുറിക്കുള്ളിൽ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാല്‍ അവര്‍ തമ്മില്‍ അനാശാസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കരുതാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഒരുമുറിയില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസര്‍വ് പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം അനുമാനങ്ങൾ വെച്ചായിരിക്കരുത് അച്ചടക്ക നടപടികളോ ശിക്ഷയോ തീരുമാനിക്കേണ്ടതെന്നും ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ഉത്തരവ് തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍. സുരേഷ് കുമാര്‍ പറഞ്ഞു. 1998 ലാണ് കേസിനാസ്പദമായ സംഭവം.

തൊട്ടടുത്ത് താമസിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍ വീടിന്റെ താക്കോല്‍ തിരഞ്ഞാണ് തന്റെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റാരോ വാതിൽ പൂട്ടി. അയല്‍വാസികള്‍ വന്ന് വാതില്‍ മുട്ടിയപ്പോള്‍ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ടാണ് അനാശാസ്യ പ്രവര്‍ത്തനം സംശയിച്ചതെന്നുമാണ് കോൺസ്റ്റബിൾ ശരവണബാബു പറയുന്നത്.

കേസിൽ രണ്ട് കോണ്‍സ്റ്റബിള്‍മാരും തമ്മിള്‍ തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ദൃക്‌സാക്ഷികളോ വ്യക്തമായ തെളിവുകളോ ഇല്ലെന്ന വാദം കോടതി ശരിവെയ്‌ക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :