ആർത്തവം അറിയാൻ അടിവസ്ത്രം അഴിച്ച് പരിശോധന: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (17:53 IST)
ഗുജറാത്തിലെ ഭുജിൽ ആർത്തവ ദിനങ്ങളിലാണൊ എന്നറിയാൻ 68 പെൺകുട്ടികളെ കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് വനിതാ കമ്മീഷൻ. ആർത്തവ സമയത്ത് അടുക്കളയിലും സമീപത്തുള്ള ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു പരിശോധന നടത്തിയത്.

കോളേജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിന് സമീപമായാണ് പ്രവർത്തിക്കുന്നത്. കോളേജിലെ 68 വിദ്യാർഥിനികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.ഇവർ ആർത്തവദിനങ്ങളിൽ ഹോസ്റ്റൽ അടുക്കളയിലും ക്ഷേത്രത്തിന് സമീപവും പോകുന്നുവെന്നും ഈ സമയത്ത് മറ്റുള്ളവരുമായി ഇടപഴകുന്നുവെന്നും ചൂണ്ടികാട്ടി നേരത്തെ ഹോസ്റ്റൽ വാർഡൻ പരാതി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാള്‍ ക്ലാസില്‍ നിന്ന് വിളിച്ചിറക്കി ശുചിമുറിയില്‍ കൊണ്ടുപോയി പരിശോധിച്ചത്.ആർത്തവം അറിയാനായി വിദ്യാർഥിനികളുടെ അടിവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടായിരുന്നു പരിശോധന.

ഭുജിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവം അപലപനീയമാണെന്ന് പറഞ്ഞ സ്വമേധയ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ വനിതകൾ ആർത്തവത്തെ പറ്റിയുള്ള തെറ്റായ ധാരണകൾ നീക്കം ചെയ്യുവാൻ പോരാടുമ്പോളാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും വനിതാ കമ്മീഷൻ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :