ഭിക്ഷ യാചിച്ച് എട്ടുവയസുകാരിയും മാതാവും കൂടി 45 ദിവസത്തിനുള്ളിൽ നേടിയത് രണ്ടര ലക്ഷം രൂപ

Begging
ഇൻഡോർ| എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (15:18 IST)
ഇൻഡോർ: ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ എട്ടു വയസുള്ള മകളും മാതാവും ചേർന്ന് ഭിക്ഷാടനത്തിലൂടെ 45 ദിവസത്തിനുള്ളിൽ നേടിയത് ഒന്നും രണ്ടും രൂപയല്ല - രണ്ടര ലക്ഷം രൂപയാണ് ഇവർ നേടിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുട്ടിയേയും മാതാവിനെയും പോലീസ് പിടികൂടിയപ്പോഴാണ് ഈ വിവരം പുറത്തായത്.

ഇൻഡോറിലെ വളരെ തിരക്കുള്ള ലവ കുശ സ്ക്വയറിലാണ് ഇവർ ഭിക്ഷ യാചിക്കാനിറങ്ങുന്നത്. യാചക നിരോധിത മേഖലയായ ഇവിടെ കുട്ടി യാചക വൃത്തിയിൽ ഏർപ്പെട്ടതിനാലാണ് പോലീസ് ചോദ്യം ചെയ്തതും തുടർന്ന് കുട്ടിയേയും മാതാവിനെയും പിടികൂടി അഭയ കേന്ദ്രത്തിൽ ആക്കിയതും. സ്ത്രീയെ കൂടാതെ അവരുടെ ഭർത്താവും മറ്റു കുട്ടികളും അടുത്ത് തന്നെ യാചക വൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഇവിടുത്തെ ഒരു ആരാധനാലയത്തിലേക്ക് നിരവധി പേർ എത്തുന്ന ഒരു വഴിയാണിത്. അതിനാലാണ് ഇവർ ഈ സ്ഥലം തെരഞ്ഞെടുത്തത് എന്ന് പിടിയിലായ സ്ത്രീ വെളിപ്പെടുത്തി.

ഇവരുടെ മറ്റു രണ്ടു കുട്ടികൾ രാജസ്ഥാനിലുള്ള ഗ്രാമത്തിലെ മുത്തശ്ശനും മുത്താസിക്കും ഒപ്പമാണുള്ളത്. ഇവർക്ക് ലഭിച്ച പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഇവർ അവർക്ക് അയച്ചു. ബാക്കി അര ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു എന്നാണു പറയുന്നത്. ഇവർക്ക് വീട്, കാർ, സ്മാർട്ട് ഫോൺ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ ഉള്ളതായാണ് റിപ്പോർട്ടുകൾ.

പെൺകുട്ടിയെ പിടികൂടിയപ്പോൾ കുട്ടി രാവിലെ മുതൽ ഉച്ച വരെ ഭിക്ഷയാചിച്ച് 600 നേടി എന്നാണു വെളിപ്പെടുത്തിയത്. മാതാവിനെ പിടികൂടുമ്പോൾ അവരുടെ കൈവശം 19000 രൂപയുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പിതാവിനെയും മറ്റു മക്കളെയും പിടികൂടാൻ കഴിഞ്ഞില്ല. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇൻഡോറിലെ യാചക രഹിത മേഖലയാക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായാണ് യാചകരെ പിടികൂടുന്നതും ഒഴിപ്പിക്കുന്നതും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :