കാമുകനോട് സംസാരിച്ചതിന് അച്ഛന്‍ മകളുടെ കഴുത്തറുത്തു

ബാംഗ്ലൂര്‍| Last Modified ചൊവ്വ, 20 മെയ് 2014 (18:47 IST)
അന്യജാതിക്കാരനായ കാമുകനോട് സംസാരിച്ചതിന് അച്ഛന്‍ മകളുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ 23 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂര്‍ റൂറലിലെ സര്‍ജാപൂര്‍ റോഡിലുള്ള ദൊമ്മസാന്ദ്രയിലാണ് സംഭവം.

ഗോപസാന്ദ്രയില്‍ ഒരു തുണിമില്‍ നടത്തുന്ന അശോക് റെഡ്ഡിയുടെ മകള്‍ സുമയെയാണ് മരണത്തോട് മല്ലടിച്ച് ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സുമ അന്യജാതിക്കാരനായ ചിന്നസ്വാമിയുമായി പ്രണയത്തിലായിട്ട്.

എന്നാല്‍ അന്യജാതിക്കാരനായ ചിന്നസ്വാമിയുമായി തന്റെ മകളുടെ ഇഷ്ടം അശോക് റെഡ്ഡിക്ക് ഇഷ്ടമായിരുന്നില്ല. താഴ്ന്ന ജാതിക്കാരനായ ചിന്നസ്വാമിയുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ സുമയോട് അശോക് റെഡ്ഡി പലതവണ ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ ദിവസം സുമ അച്ഛന്റെ തുണിമില്ലില്‍ പോവുകയും അപ്പോള്‍ സുമയെ കാണാനായി ചിന്നസ്വാമി തുണിക്കടയിലെത്തുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നത് കണ്ട അശോക് റെഡ്ഡി കത്തിയെടുത്ത് ചിന്നസ്വാമിയെ വെട്ടാനൊരുങ്ങി. എന്നാല്‍ ഇത് കണ്ട് തടയാനായി ഇടയില്‍ കയറിയ സുമയ്ക്കാണ് വെട്ടുകൊണ്ടത്. മകള്‍ക്ക് വെട്ടുകൊണ്ടത് കാര്യമാക്കാതെ അശോക് റെഡ്ഡി വീണ്ടും ചിന്നസ്വാമിയെ ആക്രമിക്കാന്‍ മുതിരുകയായിരുന്നു. ഇതുകണ്ട ചിന്നസ്വാമി ഓടി രക്ഷപ്പെട്ടു.

അതേസമയം സുമയെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറാകാതെ അശോക് റെഡ്ഡി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആളുകളെയും കൂട്ടി തിരിച്ചെത്തിയ ചിന്നസ്വാമിയാണ് സുമയെ ആശുപത്രിയിലെത്തിച്ചത്. അശോക് റെഡ്ഡിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :