‘ഇന്ത്യയെ ‘ഇന്ത്യ’ ആക്കിയത് ഗാന്ധിയും നെഹ്‌റുവും’- നരേന്ദ്ര മോദിയെ അരികിൽ നിർത്തി അമേരിക്കന്‍ സെനറ്ററുടെ പ്രസംഗം, നിർവികാരതയോടെ മോദി

എസ് ഹർഷ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (16:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയില്‍ നെഹ്‌റുവിനേയും ഗാന്ധിജിയേയും പുകഴ്ത്തി യുഎസ് സെനറ്റര്‍. നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും വേദിയിലിരിക്കെയാണ് രാഷ്ട്രപിതാവ് ഗാന്ധിജിയെക്കുറിച്ചും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിരീക്ഷണങ്ങളേയും കുറിച്ച് യുഎസ് നേതാവ് സ്റ്റെനി ഹോയര്‍ പുകഴ്ത്തിയത്.

ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കി മാറ്റിയത് നെഹ്‌റും ഗാന്ധിയും ആണെന്നായിരുന്നു മോദിയെ അടുത്ത് നിർത്തിക്കൊണ്ട് സെനറ്റർ പറഞ്ഞത്.

നെഹ്‌റുവിനെതിരെ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും കടന്നാക്രമണം നടത്തിവരുന്നതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ മോദിയെ അടുത്തു നിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചത് എന്നത് ശ്രദ്ധേയം.

എത്രകാലത്തോളം മനുഷ്യര്‍ കണ്ണീര്‍ വാര്‍ക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നുവോ അത്ര കാലത്തോളം അവരുടെ മിഴിനീരൊപ്പാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ലെന്ന നെഹ്‌റുവിന്റെ വിഖ്യാതമായ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.

നെഹ്‌റുവിനേയും ഗാന്ധിയേയും പുകഴ്ത്തി സ്‌റ്റെനി ഹോയറിൻ പ്രസംഗിച്ചപ്പോൾ അദ്ദേഹത്തിന്റെ അരികില്‍ മോദി ഇതെല്ലാം നിര്‍വികാരനായി കേട്ടുനിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :