ജിഎസ്ടിയെ പരാജയപ്പെടുത്താൻ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി; ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറി

ജിഎസ്ടിയെ പരാജയപ്പെടുത്താൻ ഗൂഢശ്രമമെന്ന് ജയ്റ്റ്ലി

ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:38 IST)
ചരക്ക്, സേവന നികുതിയെ പരാജയപ്പെടുത്താൻ നാനാഭാഗത്തുനിന്നും ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. കഴിഞ്ഞ മൂന്ന് കൊല്ലമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ ഇടമായി മാറിയന്നെും ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം, എല്ലാ സംസ്ഥാന സർക്കാരുകളും പുതിയ ഭരണക്രമത്തെ പെട്ടെന്നുതന്നെ സ്വീകരിച്ചതായും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും നികുതി പിരിവുകളുമെല്ലാം ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. വലിയ വലിയ തീരുമാനങ്ങളെടുക്കാനും അവയെല്ലാം നടപ്പാക്കാനും ഇന്ത്യ ഇന്ന് പൂര്‍ണ സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്ത് നിലവില്‍ 250 ദേശീയപാതകളുടെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ എല്ലാ തുറമുഖങ്ങളും വലിയ തോതിലാണ് വികസിച്ച് വരുന്നതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

യുവജനങ്ങളുടെ ഇടയില്‍ ഡിജിറ്റല്‍ പെയ്‌മെന്റിന് വലിയ സ്വാധീനമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച് കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും സര്‍ക്കാര്‍ അനുവദിച്ച് നല്‍കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :