വിവാഹ ശേഷമുള്ള ഘോഷയാത്രയെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്

തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലായിരുന്നു സംഭവം.

റെയ്‌നാ തോമസ്| Last Modified ശനി, 2 നവം‌ബര്‍ 2019 (12:16 IST)
വിവാഹ ശേഷം വരന്‍റെ വീട്ടില്‍ സ്വീകരണം നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കല്യാണ വീട്ടില്‍ നടന്നത് കൂട്ടയടി. വരന്‍റെയും വധുവിന്‍റെയും ബന്ധുക്കള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലായിരുന്നു സംഭവം.

കോടാട് സ്വദേശിയായ അജയിന്‍റെയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരിയായ ഇന്ദ്രജയുടെയും വിവാഹമായിരുന്നു കഴി‌‌ഞ്ഞ ദിവസം. വിവാഹത്തിന് ശേഷം വരന്‍റെ വീട്ടില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഗ്രാമത്തിലൂടെ വരനെയും വധുവിനെയും ഘോഷയാത്രയായി എത്തിച്ച് സ്വീകരണം നല്‍കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കും. ഇക്കാര്യത്തില്‍ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പന്തലിനുള്ളില്‍‍ രണ്ട് വിഭാഗങ്ങളിലായി തിരിഞ്ഞ് ബന്ധുക്കള്‍ പരസ്‍പരം ഏറ്റുമുട്ടി. പന്തലില്‍ കിടന്നിരുന്ന കസേരകള്‍ എടുത്ത് അടിക്കുന്നതിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. കൂട്ടത്തല്ലില്‍ സ്ത്രീകളും മുന്‍ നിരയിലുള്ളതായി വീഡിയോയില്‍ കാണാം. പിന്നീട് പോലീസെത്തിയാണ് സ്ഥിതി ഗതികള്‍ ശാന്തമാക്കിയത്.

വിവരമറിഞ്ഞ് പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും ഇരുവിഭാഗങ്ങളിലുമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ എത്തിച്ചതായും കോടാട് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റവരോട് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‍നങ്ങള്‍ സംസാരിച്ച് ഒത്തു തീര്‍പ്പാക്കിയതായി ഇവര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :