പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിൽ പൊലീസ് വെടിവെ‌യ്‌പ്പിൽ മൂന്നു മരണം; ഇന്റർനെറ്റ് വിഛേദിച്ചു

നിരവധിപേരാണ് കര്‍ഫ്യൂ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (08:51 IST)
അസമില്‍ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമായതോടെ സേനയെ വിന്യസിക്കുകയായിരുന്നു. നിരവധിപേരാണ് കര്‍ഫ്യൂ ലംഘിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. ബില്ലിനെതിരെ അസമില്‍ തുടുരുന്ന പ്രതിഷേധം മേഘാലയിലേക്കും വ്യാപിച്ചിട്ടുണ്ട്.

അസമിനും ത്രിപുരയ്ക്കും പിറകെ മേഘാലയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ അടുത്ത രണ്ടു ദിവസത്തേക്കുകൂടി ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. നിലവില്‍ ഗുവാഹത്തിയിലേക്കുള്ള പല വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് 6:15 നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നതെങ്കിലും അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :