ലോഹിതദാസിന്‍റെ പ്രണയകല്‍പ്പനകള്‍

രവിശങ്കരന്‍

WEBDUNIA|
PRO
ലോഹിതദാസിന്‍റെ സിനിമകളില്‍ പ്രണയം ‘ഐ ലവ് യൂ’ പറഞ്ഞ് മരം ചുറ്റി നടക്കുന്നവരുടേതായിരുന്നില്ല. പ്രണയകഥയെന്ന് മാത്രം വിശേഷിപ്പിക്കാന്‍ പാകത്തില്‍ ഒരു സിനിമ അദ്ദേഹം രൂപപ്പെടുത്തിയുമില്ല. സങ്കീര്‍ണമായ ജീവിതാവസ്ഥകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന നൊമ്പരങ്ങളില്‍ ചാലിച്ചതായിരുന്നു ലോഹിച്ചിത്രങ്ങളിലെ പ്രണയം.

പ്രണയം മുഖ്യപ്രമേയമാക്കിയ ഒരു സിനിമയെന്ന് വേണമെങ്കില്‍ ഓര്‍മ്മച്ചെപ്പിനെ വിശേഷിപ്പിക്കാം. സമീര എന്ന പെണ്‍കുട്ടിയോട് ജീവന് അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്തമായ പ്രണയമായിരുന്നു. ആര്‍ക്കും വിട്ടുകൊടുക്കാത്ത, വളരെ പൊസസ്സീവായ പ്രണയം. അതില്‍ നിന്ന് ഓടിയകലാനാണ് അവള്‍ മോഹിച്ചത്. പക്ഷേ അവന് അത് അവന്‍റെ ജീവിതം തന്നെയായിരുന്നു. ഈ ജന്‍‌മത്തില്‍ അവളെ ലഭിക്കില്ലെന്ന് മനസിലാക്കി ‘അടുത്ത ജന്‍‌മത്തിലെങ്കിലും എന്നോടൊപ്പമുണ്ടാകണമെന്ന്’ അവളോട് ആവശ്യപ്പെട്ട ശേഷമാണ് ജീവന്‍ ആ വെള്ളച്ചാട്ടത്തില്‍ ജീവിതം അവസാനിപ്പിക്കുന്നത്.

രാധാമാധവം എന്ന സിനിമയിലെ പ്രണയം എടുത്തുപറയേണ്ടതാണ്. അനന്തപത്മനാഭന്‍ എന്ന പ്രശസ്തനായ എഴുത്തുകാരന് സുധ എന്ന സിനിമാനടിയോടുള്ള പ്രണയവും അവരുടെ ജീവിതവുമാണ് ആ ചിത്രത്തിന്‍റെ പ്രമേയം. അനന്തപത്മനാഭന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക:

“എനിക്ക് എല്ലാത്തിനോടും അസൂയയാണ്. നിന്നെ തഴുകുന്ന കാറ്റിനോട്, നിന്‍റെ ഉടയാടകളോട്, എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന നിന്‍റെ തലയിണകളോട്” - അനന്തപത്മനാഭന്‍ തന്‍റെ ഹൃദയേശ്വരിയെ ജീവനു തുല്യമാണ് സ്നേഹിച്ചത്. അവളുടെ ഇരട്ടിയിലധികമായിരുന്നു അയാളുടെ പ്രായം. പക്ഷേ പ്രണയത്തിന് പ്രായമോ മറ്റെന്തെങ്കിലുമോ ബാധകമാകില്ലെന്ന് വിളിച്ചു പറയുകയായിരുന്നു ലോഹിതദാസ്. അതു തന്നെയാണ് ഉദ്യാനപാലകനിലും തെളിയുന്നത്.

കിരീടത്തിലെ സേതുമാധവന്‍ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ദേവിയോട് യാത്ര പറയുന്നത്. അവളെ സ്വീകരിക്കാന്‍ അപ്പോഴത്തെ അവസ്ഥയില്‍ സേതുവിന് കഴിയുമായിരുന്നില്ല. “എനിക്കെല്ലാം നഷ്ടപ്പെടുകയാണ്. നിന്നെയും എനിക്ക് നഷ്ടപ്പെടണം” - സേതു പറഞ്ഞു. ആ പ്രണയനഷ്ടവും ‘കണ്ണീര്‍ പൂവിന്‍റെ...’ എന്ന ഗാനവും ആര്‍ക്കാണ് മറക്കാനാകുക.

ചെങ്കോലിലും പ്രണയമുണ്ട്. നായകന്‍ നായികയോട് വിവാഹാഭ്യര്‍ത്ഥനയാണ് നടത്തുന്നത്. എന്നാല്‍ അത് നായികയ്ക്ക് വിശ്വസിക്കാനാവുന്നില്ല. പ്രണയമോ വിവാഹമോ തനിക്ക് വിധിച്ചിട്ടില്ലെന്നായിരുന്നു അവള്‍ കരുതിയിരുന്നത്. “ചിലര്‍ക്ക് വേണ്ടത് ഒരു ദിവസം. ചിലര്‍ ഞാന്‍ നോക്കിക്കോളാം നിന്നേന്നു പറയും. വിവാഹം കഴിച്ചോട്ടേന്ന് ചോദിക്കുന്നത് ആദ്യാ” - അവള്‍ പറയുന്നു.

ചകോരത്തിലെ തന്‍റേടിയായ ശാരദാമണി ഒടുവില്‍ നായകന്‍റെ പ്രണയത്തിന് വഴങ്ങുകയാണ്. മറ്റാരെയും പോലെ താനും പെണ്ണിന്‍റെ വികാരവിചാരങ്ങളുള്ളവളാണെന്ന് അവള്‍ തിരിച്ചറിയുന്നു. ഒരു ചുംബനത്തില്‍ തന്‍റെ എല്ലാ തന്‍റേടവും കൊഴിഞ്ഞ് വിവശയാകുന്നവളാണ് മഹായാനത്തിലെ നായിക. കന്‍‌മദത്തിലെ ഭാനുവും അതുപോലെ തന്നെ. വിശ്വനാഥന്‍റെ പ്രണയാര്‍ദ്രമായ ഒരു ചുംബനത്തില്‍ അവളിലെ ശിലാഹൃദയം അലിഞ്ഞില്ലാതാകുന്നു.

അടുത്ത പേജില്‍ - അമരത്തിലെ മുത്തും അരയന്നങ്ങളുടെ വീടും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :