വിടവാങ്ങിയത് സാധാരണക്കാരന്റെ ചിന്തകന്‍

WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (09:58 IST)
PRO
PRO
കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായ പ്രഭാഷകന്‍ വിടവാങ്ങിയപ്പോള്‍, കേരളം നിശബ്ദമാകുകയാണ്. ഇനി ആരുണ്ട് ഇത് പോലെ ശബ്ദിക്കാന്‍. സാഹിത്യവിമര്‍ശകാനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എന്നാല്‍ വിമര്‍ശിക്കപ്പെടേണ്ട എന്തിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒന്നും വിട്ടുപോയില്ല.

പണ്ഡിതനും എഴുത്തുകാരനുമായ അഴീക്കോട് മറ്റ് നിരൂപകരില്‍ നിന്ന് വ്യത്യസ്തനാകുന്നത് അദ്ദേഹം സൃഷ്ടിച്ചെടുത്ത ആള്‍ക്കൂട്ടം കൊണ്ട് തന്നെയാണ്. പ്രഭാഷകന്‍ എന്നാല്‍ സാധാരണക്കാര്‍ക്ക് മനസിലാക്കാത്ത കാര്യം പറയുന്നയാള്‍ എന്ന രീതിയില്‍ നിന്നും മാറ്റം വരുത്തിയത് അഴീക്കോടാണ്. ഒര‌ു വശത്ത് ബുദ്ധിജീവിയായിരിക്കുകയും ഉപനിഷത്തുകളെക്കുറിച്ചും മറ്റും ഗഹനമായ പുസ്തകങ്ങള്‍ എഴുതുമ്പോള്‍ തന്നെ അദ്ദേഹം ജനകീയ പ്രശങ്ങളില്‍ ഇടപെട്ട് ജനപ്രിയ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇത് തന്നെയാണ് അഴീക്കോടിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

കാഥികന്‍ കഥപറയുന്ന കൌശലത്തോടെയാണ് അദ്ദേഹം വളരെ ഗൌരവമുള്ള കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നത്. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നര്‍മ്മ രസത്തോടെ പറഞ്ഞ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :