1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

വായന ശരിയായ ദിശയിലാണോ?

ഏപ്രില്‍ 23: ലോകപുസ്തക ദിനം

പുസ്തകദിനം വായന
WDFILE
ഭൌതിക സൌകര്യങ്ങളുടെ സ്വര്‍ഗമായ അമേരിക്കയില്‍ ഒരു ഔദ്യോഗിക കണക്കുപ്രകാരം ആഴ്‌ചയില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായി സമയം ചെലവിടുന്നത് 65 വയസ്സിനു മുകളിലുള്ളവരാണ്. ആഴ്‌ചയില്‍ 50 മിനിറ്റാണ് ഇവര്‍ വായനക്കായി ചെലവിടുന്നത്.

15 നും 24 വയസ്സിനും ഇടയിലുള്ളവര്‍ ആഴ്‌ചയില്‍ വെറും ഏഴ് മിനിറ്റാണ് വായനക്കായി ചെലവിടുന്നത്!. പോക്കറ്റ് മണി ലഭിച്ചാല്‍ അവ പുസ്തകങ്ങള്‍ മേടിക്കുന്നതിനായി ചെലവിടുന്ന ഒരു തലമുറ സമ്പന്ന, വികസ്വര രാഷ്‌ട്രങ്ങളില്‍ നിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ്.

പുതു തലമുറയ്‌ക്കു മേല്‍ മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് വിനോദങ്ങളും അത്രയധികം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. സ്‌കോട്ട്ലാന്‍റില്‍ 11 മുതല്‍ 14 വയസ്സ് വരെയുള്ള 1340 കുട്ടികളെ ഉള്‍പ്പെടുത്തി അവര്‍ എന്തിനൊക്കെയാണ് കൂടുതല്‍ സമയം ചെലവിടുന്നത് എന്നതിനെക്കുറിച്ച് ഒരു സര്‍വേ നടത്തി.

ഭൂരിഭാഗം കുട്ടികളും സെലിബ്രിറ്റി മാഗസിനുകള്‍ വായിക്കുവാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇതിനു ശേഷം ഓണ്‍ലൈനില്‍ പാട്ടുകളുടെ വരികള്‍ വായിക്കുക, കമ്പ്യൂട്ടര്‍ ഗെയിം കളിക്കുക. ബ്ലോഗുകള്‍ വായിക്കുക തുടങ്ങിയവയ്‌ക്കാണ് ഇവര്‍ പ്രധാന്യം നല്‍കുന്നത്.

ഈ സര്‍വേയില്‍ നോവലുകള്‍ക്ക് ഇവര്‍ അഞ്ചാം സ്ഥാനമാണ് നല്‍കുന്നത്. ഭൂരിഭാഗം കുട്ടികള്‍ക്കും ഹാരിപോട്ടര്‍ കൃതികളോടാണ് പ്രിയം.

കേരളത്തിന്‍റെ വായ

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ അക്ഷരങ്ങളോടുള്ള ആര്‍ത്തി ലോകത്തെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതം, രാമായണം പോലുള്ള ക്ലാസിക്കുകള്‍ വായിച്ചാണ് തങ്ങളുടെ തലമുറ വളര്‍ന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട്.

അതേസമയം ഇന്‍റര്‍നെറ്റിലും ടെലിവിഷനിലും ഇതിഹാ‍സങ്ങള്‍ കാണുവാന്‍ സാദ്ധ്യതയുള്ളപ്പോള്‍ കുത്തിയിരുന്ന് ഇവ വായിക്കുവാന്‍ മെനക്കെടുന്ന യുവതലമുറ കുറവാണ്. മുതിര്‍ന്നവര്‍ പുസ്തകചന്തകളിലും നിന്നും മറ്റും കൂടുതലും ആത്മീയ പുസ്തകങ്ങളാണ് വാങ്ങുന്നത്.‘മറ്റുള്ളവരെ കാണിക്കുന്നതിനുള്ള കപട ആത്മീയതയാണ് ഇത്’,കവി സച്ചിനാന്ദന്‍ പറയുന്നു.

സാഹിത്യകൃതികള്‍ വാങ്ങുന്ന ‘വിരള കേരളീയര്‍‘ എം‌ടി, വിജയന്‍,മുകുന്ദന്‍ തുടങ്ങിയ കാലഘട്ടത്തിന്‍റെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനാണ് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. പുതു തലമുറയിലെ ബി‌മുരളി, കെരേഖ തുടങ്ങിയവര്‍ വായനക്കാര്‍ പുതു തലമുറയിലെ എഴുത്തുകാരോട്
കാണിക്കുന്ന ഈ ‘അയിത്ത‘തിനെതിരെ ഖേദം രേഖപ്പെടുത്തിയിരുന്നു.

അറിയപ്പെടുന്നവരുടെ കൃതികളോടാണ് വായനക്കാര്‍ സ്‌നേഹിക്കുന്നത്. അപ്രശസ്തന്‍റെ ഭാവനയും ചിന്തയും അറിയുവാന്‍ ശ്രമിക്കുന്നവര്‍ വളരെ വിരളമാണ്.

അസ്തിത്വ ദു:ഖം,പ്രണയം,രാഷ്‌ട്രീയം ഇവ അടങ്ങിയ സാഹിത്യകൃതികള്‍ വായിച്ച് സമയം കളയുന്നതിനേക്കാള്‍ വ്യക്തിത്വ വികസനം, കമ്പ്യൂട്ടര്‍ എങ്ങനെ പഠിക്കാം...അങ്ങനെ വര്‍ത്തമാന കാല ജീവിതത്തില്‍ ഗുണങ്ങള്‍ ഉണ്ടാക്കുന്ന പുസ്തകങ്ങള്‍ വാങ്ങി വായിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രായോഗികവാദികളാണ് കൂടുതലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല.

ശ്രീഹരി പുറനാട്ടുകര
About Writer
WEBDUNIA