വാരണാസിയിൽ മോദിയെ നേരിടാൻ മുരളി മനോഹർ ജോഷിയെ ഇറക്കി കളിക്കാൻ കോൺഗ്രസ്; സംയുക്ത സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജോഷിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ.

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (16:50 IST)
മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിക്ക് വാരണാസിയില്‍ കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനാണ് ക്ഷണം. ഇതുസംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജോഷിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ.

ബിജെപിയുടെ സ്ഥാപക നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും നേരത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായും പാര്‍ട്ടി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പരസ്യമായി ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരെയും അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപിയില്‍ നടക്കവേയാണ് കോണ്‍ഗ്രസ് ജോഷിയെ മോദിക്കെതിരെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമവുമായെത്തിയിരിക്കുന്നത്.

2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി ഒഴിഞ്ഞു കൊടുത്ത സീറ്റാണ് വാരാണാസി. നിലവില്‍ കാണ്‍പൂരിലെ എംപിയായ ജോഷിയോട് മത്സരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിക്കാന്‍ ആദ്യം ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോഷി അതിന് തയ്യാറായില്ല. കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബിജെപി അദ്ദേഹത്തെ ഒഴിവാക്കിയതും.

75 വയസ്സ് കഴിഞ്ഞവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുത് എന്നത് ബിജെപി പാര്‍ട്ടിയുടെ തീരുമാനം ആണെന്നായിരുന്നു അദ്വാനിയെയും ജോഷിയെയും ഒഴിവാക്കിയതിനെ കുറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :