'കോൺഗ്രസിന്റെ ഓഫർ തള്ളി, പിന്നയല്ലേ ബിജെപി?, സ്ഥാനാർത്ഥിയാവുമെന്ന വാർത്തകൾ അസംബന്ധം, പിന്നിൽ ചില കോൺഗ്രസ് സുഹൃത്തുക്കൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം': പിജെ കുര്യൻ

ബിജെപിയില്‍ മല്‍സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുര്യന്‍ പറഞ്ഞു.

Last Modified ശനി, 23 മാര്‍ച്ച് 2019 (11:24 IST)
മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പിജെ കുര്യൻ.പത്തനംതിട്ടയില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ നടക്കുന്നത് അസംബന്ധ പ്രചാരണങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അഭ്യൂഹങ്ങള്‍ പരത്തുന്നത് മര്യാദകേടെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു. ഇതിലും വലിയ ഓഫറുകള്‍ വന്നിട്ട് സ്വീകരിച്ചിട്ടില്ലെന്ന് പറയാനും പിജെ കുര്യന്‍ മടിച്ചില്ല.

ബിജെപിയിലേക്ക് പോകുമെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കാനുള്ളതാണെന്നും പിജെ കുര്യന്‍ ആരോപിച്ചു. ചില കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു.
എല്ലാം അസംബന്ധ പ്രചാരണങ്ങളെന്ന് പറഞ്ഞ് നിഷേധിച്ച കുര്യന്‍ തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാമായിരുന്നുവെന്നും പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയാകേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബിജെപിയില്‍ മല്‍സരിക്കുമെന്ന് പ്രചരിപ്പിക്കുന്നത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും പിജെ കുര്യന്‍ പറഞ്ഞു.

ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നല്ലെന്നും പിജെ കുര്യന്‍ വിശദീകരിച്ചു. പത്തനംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്നും കൂടുതല്‍ വോട്ടോടെയായിരിക്കും ആന്റോ ആന്റണിയുടെ വിജയമെന്നും പി ജെ കുര്യന്‍ പറഞ്ഞു. ഹാട്രിക് വിജയം തേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്തനംതിട്ടയില്‍ വോട്ട് തേടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :