ബാറിലെ ചതിയില്‍ ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും കണക്കു തീര്‍ക്കും; ഉടക്കുന്നത് കരുത്തുണ്ടെന്ന് കാണിക്കാന്‍ - ഗ്രൂപ്പുകളെ തള്ളാനും സുധീരനൊപ്പം നില്‍ക്കാനും മാണി തയാറെടുക്കുന്നു

തിരുവനന്തപുരം/കോട്ടയം| jibin| Last Updated: ശനി, 2 ജൂലൈ 2016 (14:30 IST)
ബാര്‍ കോഴക്കേസ് പൊടിതട്ടിയെടുത്ത കേരളാ കോണ്‍ഗ്രസ് (എം) വിഷയം വീണ്ടും യുഡിഎഫില്‍ സജീവമാക്കാന്‍ ശ്രമം ആരംഭിച്ചു. ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ കളിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് മാണി കോണ്‍ഗ്രസില്‍ നിന്നു തന്നെ ശബ്ദമുയര്‍ന്നതിന് പിന്നാലെ ആരോപണം ഉന്നയിച്ച ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതാണ് വിഷയം ആളിക്കത്തിക്കാന്‍ കേരാളാ കോണ്‍ഗ്രസ് എമ്മിനെ പ്രേരിപ്പിച്ചത്.

സംസ്ഥാന കോണ്‍ഗ്രസിലെ അതിശക്തന്മാരായ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും ഒറ്റയ്‌ക്ക് നേരിടാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഇരുവരുമായി ഉടക്കി നില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമൊപ്പം ചേരാനാണ് കെഎം മാണിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് ബിജു രമേശിന് മാന്യതയുണ്ടാക്കി കൊടുത്തുവെന്നാണ് മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുഡിഎഫ് സര്‍ക്കാരിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട ബാര്‍ കോഴ ആരോപണം നടത്തിയ ബിജുവിന്റെ വീട്ടില്‍ എത്തിയ നേതാക്കള്‍ മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കി കൊടുത്തുവെന്നും മാണി കോണ്‍ഗ്രസില്‍ നിന്നു തന്നെ ആരോപണം ഉയരുന്നുണ്ട്.

ബാര്‍ കോഴ ആരോപണത്തില്‍ ഇരട്ട നീതിയാണ് ഉണ്ടായതെന്ന് മാണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇതിന് കൂടുതല്‍ പ്രാധാന്യം കൈവന്നത് ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തപ്പോഴാണ്. ബാര്‍ കോഴക്കേസ് ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്‌തതാണെന്നാണ് മാണി വിഭാഗം വിശ്വസിക്കുന്നതും വാദിക്കുന്നതും. സുധീരനെ ഹൈക്കമാന്‍ഡ് സ്ഥാനത്തു നിന്നും നീക്കണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തോഴാണ് യു ഡി എഫിലെ ശക്ത വിഭാഗമായ മാണിയും സംഘവും സുധീരന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഈ മാസം ഏഴിന് ഡല്‍ഹിയില്‍ കേരളവിഷയങ്ങളില്‍ വിപുലമായ ചര്‍ച്ച നടക്കുമ്പോള്‍ സുധീരനെതിരെ നീങ്ങാന്‍ എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുധീരന്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് ഉറപ്പുള്ളതിനാല്‍ ഗ്രൂപ്പുകളെ കൈവിട്ട് കെപിസിസി പ്രസിഡന്റിനെ പിന്തുണയ്‌ക്കാനാണ് മാണി വിഭാഗം തീരുമനമെടുത്തിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ആക്രമണം തടയാന്‍ സാധിക്കുമെന്നും സുധീരനെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നുമാണ് കേരളാ കോണ്‍ഗ്രസ് എം വിശ്വസിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായ സാഹചര്യത്തില്‍ ശക്തമായ അംഗബലമുള്ള തങ്ങളെ ഹൈക്കമാന്‍ഡ് തൊടില്ലെന്നും മാണി ഉറച്ചു വിശ്വസിക്കുന്നുണ്ട്.

കെഎം മാണി കഴിഞ്ഞ ദിവസം പറഞ്ഞത്:-


താന്‍ ഇടതു മുന്നണിയിലേക്ക് പോകുമെന്ന് യുഡിഎഫിലെ ചിലര്‍ സംശയിച്ചിരുന്നു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ് പാളയത്തില്‍ നിന്നും ചിലര്‍ ബിജു രമേശിലൂടെ ബാര്‍ കോഴ ആരോപണം പുറത്തു
വിടുകയായിരുന്നു.


യുഡിഎഫിൽ തന്നെ തളച്ചിടുകയെന്ന താല്‍പ്പര്യം ചിലര്‍ക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ബാര്‍ കോഴ ആരോപണം പുറത്തുവന്നത്. ഇതിന് പിന്നില്‍ ആരെന്നും വ്യക്തമാണെങ്കിലും മാന്യതകൊണ്ട് പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ഇവയൊന്നും തുറന്നു പറയാന്‍ സാധിക്കില്ല. മറ്റുചിലരെ വേദനിപ്പിക്കുമെന്നുള്ളതിനാലാണ് പറയാതിരിക്കുന്നതെന്നും മാണി പറഞ്ഞു.

തനിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് ജനത്തിന് വ്യക്തമായി അറിയാം. ഇതിനാല്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അറിയാമെന്നും മാണി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ല. ബിജുവിന് മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ മാത്രമെ ഈ നടപടിയിലൂടെ സാധിച്ചിട്ടുള്ളൂ. മുന്‍ സര്‍ക്കാരിനെ നിരന്തരം അപമാനിച്ചയാളാണ് ബിജു. കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ പറഞ്ഞതിൽ കഴമ്പുണ്ട്. തള്ളിക്കളയാൻ സാധിക്കില്ലെന്നും മാണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :