സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരവിമര്‍ശനവുമായി ശിവഗിരി സന്യാസിമാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബദരിനാഥില്‍ നിന്ന് രക്ഷപ്പെട്ട ശിവഗിരിയിലെ സന്യാസിമാര്‍ ഡല്‍ഹിയിലെത്തി. സ്വകാര്യ ഹെലികോപ്റ്ററിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കേരള ഹൗസില്‍ താമസിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കാതെ വികാസ്പുരിയിലെ എസ്എന്‍ഡിപി ഓഫീസിലാണ് സന്യാസിമാര്‍ എത്തിയത്.

മുഖ്യമന്ത്രിയെ സഹായത്തിനായി ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. പിന്നീട് ശിവഗിരി മഠത്തില്‍ നിന്ന് വിളിച്ചു പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി ഫോണ്‍ എടുത്ത് സംസാരിക്കാന്‍ തയ്യാറായത്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.'-സ്വാമിമാര്‍ പറഞ്ഞു.

ജോഷിമഠില്‍ നിന്നും സര്‍ക്കാര്‍ ബസില്‍ ഋഷികേശിലെത്തിയ ഇവര്‍ പിന്നീട് സ്വകാര്യ വാഹനം പിടിച്ച് ഡല്‍ഹിയിലെ ത്തുകയായിരുന്നു. ദുരിതത്തില്‍ നിന്നും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സന്യാസിമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളൊന്നും 12 ദിവസമായിട്ടും തങ്ങള്‍ക്ക് പ്രയോജനം ചെയ്തില്ല.

ഓരോ ദിവസവും ഹെലികോപ്ടര്‍ ഇന്നു വരും നാളെ വരും എന്ന് പറയുകയല്ലാതെ ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മൂടല്‍മഞ്ഞും മറ്റും കാരണം രക്ഷാപ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണെന്ന് സന്യാസിമാര്‍ വിവരിച്ചു. ബിസ്‌ക്കറ്റും വെള്ളവും മാത്രമണ് ലഭിക്കുന്നത്. അയ്യായിരത്തോളം പേര്‍ ബദരീനാഥിനു സമീപം ഒരു മൈതാനത്ത് കുടുങ്ങിക്കിടക്കുന്നതായും അവര്‍ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ബദരീനാഥില്‍ കുടുങ്ങിയ സംഘത്തെ ഇന്നലെയാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഋഷികേശിലെത്തിച്ചത്. ദുരിതത്തിലകപ്പെട്ട മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ഥാടകരെ രക്ഷിക്കാന്‍ അവര്‍ സ്വന്തമായി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയിരുന്നതായും ഇവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന മലയാളി സൈനികര്‍ തങ്ങളെ വളരെയേറെ സഹായിച്ചതായി സംഘം വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :