സംഘടനാപ്രശ്നങ്ങളില്‍ ആന്റണി ഇടപെടണമെന്ന് മുല്ലപ്പള്ളിയും മുരളിയും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആന്റണി ഇടപെട്ടേ തീരുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും. ഒരു ഇടവേളയ്ക്ക് ശേഷം എ കെ ആന്റണി തിരിച്ചെത്തണമെന്ന ആവശ്യം ഉയരുന്നത് സംസ്ഥാന കോണ്‍ഗ്രസിലും യുഡിഎഫിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കേരള വിഷയങ്ങളില്‍ സമീപകാലങ്ങളില്‍ എ കെ ആന്റണി പുലര്‍ത്തുന്ന മൗനവും കേരളത്തില്‍ സര്‍ക്കാര്‍-സംഘടനാ പ്രശ്‌നങ്ങള്‍ തുടരുന്നതുമാണ് പുതിയ പ്രസ്താവനകള്‍ക്ക് പിന്നിലെ പ്രേരണ.എ കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനേക്കാള്‍ ഉപരി കേരള വിഷയങ്ങളിലെ സജീവമായ ഇടപെടലാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ആന്റണി നിസ്സംഗത വെടിയണമെന്നാണ് മുല്ലപ്പള്ളി ആവശ്യപ്പെട്ടത്. ആന്റണിയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ഈ പ്രസ്താവന സംസ്ഥാന നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഐ ഗ്രൂപ്പിന്റെ വക്താവാണെങ്കിലും സംഘടനാ പ്രതിസന്ധിയിലും ഭരണ വിവാദങ്ങളിലും ആന്റണിയുടെ സാന്നിധ്യമാണ് കെ മുരളീധരനും ആഗ്രഹിക്കുന്നത്. കേരള വിഷയങ്ങളില്‍ എ കെ ആന്റണി അവസാന വാക്കാണെന്ന തിരിച്ചറിവ് മുന്നണിയിലെ പല നേതാക്കള്‍ക്കുമുണ്ട്.

സര്‍ക്കാരിനെതിരെയും മുല്ലപ്പള്ളി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ടി പി കേസിലെ പ്രതികളെ സംരക്ഷിച്ചുവെന്ന ആരോപണം ഗുരുതരമാണ്. നെടുമ്പാശ്ശേരി സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി ഫയിസിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :