മുഖത്ത് തുപ്പിയ യാത്രക്കാരനെ കണ്ടക്ടര്‍ എറിഞ്ഞുവീഴ്ത്തി; ഒടുവില്‍ ആശുപത്രിയിലും എത്തിക്കേണ്ടി വന്നു

കിളിമാന്നൂര്‍ | WEBDUNIA|
PRO
അപമര്യാദയായി പെരുമാറുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത യാത്രക്കാരന്‍ ഓടിമറഞ്ഞപ്പോള്‍ പിറകേ ഓടി ബസ് കണ്ടക്ടര്‍ യാത്രക്കാരനെ എറിഞ്ഞു വീഴ്ത്തിയതായി റിപ്പോര്‍ട്ട്. കിളിമാനൂരിനടുത്ത് തട്ടത്തുമലയിലാണു സംഭവം നടന്നത്.

കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യാത്രക്കാരനെ ഒടുവില്‍ ഗത്യന്തരമില്ലാതെ കണ്ടക്ടര്‍ തന്നെ ആശുപത്രിയിലുമെത്തിക്കേണ്ടി വന്നു. കെഎസ്ആര്‍.ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ്‌ ഇത്തരമൊരു പുലിവാലു പിടിക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് തട്ടത്തുമല സ്വദേശിയാണ് നെയ്യാറ്റിന്‍കരയിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ നിലമേലില്‍ നിന്ന് തട്ടത്തുമലയിലേക്ക് ടിക്കറ്റെടുത്തു കയറിയത്. എന്നാല്‍ മദ്യപിച്ചിരുന്ന ഇയാള്‍ മറ്റ് യാത്രക്കാരെ ശല്യം ചെയ്തപ്പോള്‍ മാന്യമായി യാത്ര ചെയ്തില്ലെങ്കില്‍ ഇറക്കിവിടുമെന്ന് കണ്ടക്ടര്‍ പറഞ്ഞു.

എന്നാല്‍ ഇതില്‍ കോപിച്ച ഇയാള്‍ തട്ടത്തുമലയില്‍ ബസില്‍ നിന്നിറങ്ങുന്ന സമയത്ത് കണ്ടക്ടറുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ ശേഷം ഇറങ്ങിയോടി. പിറകേ കണ്ടക്ടറും യാത്രക്കാരനൊപ്പം വച്ചുപിടിച്ചു. രവീന്ദ്രനെ കിട്ടില്ലെന്ന് കണ്ടപ്പോള്‍ കല്ലെടുത്തെറിഞ്ഞതാണു പുലിവാലായത്.

കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ രവീന്ദ്രനെ നാട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രവീന്ദ്രനെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ ഇരുവരും ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തതിനെ തുടര്‍ന്ന് പരാതി ഉണ്ടായില്ലെന്നു മാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :