മാണിക്ക് 15, വീരന് 7, കോണ്‍ഗ്രസിന് 81 - യുഡിഎഫില്‍ ധാരണയായി

തിരുവനന്തപുരം| WEBDUNIA|
PRO
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വലതുമുന്നണിയിലും ധാരണയായി. ഇന്നലെ രാത്രിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലെത്തിയത്. ആകെയുള്ള 140 സീറ്റില്‍ ഘടകകക്ഷികള്‍ക്ക് വിതം വെച്ചു നല്കിയതിനു ശേഷം കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും.

ഘടകകക്ഷികള്‍ക്ക് മൊത്തം 59 സീറ്റാണ് മാറ്റിവെച്ചിരിക്കുന്നത്. 18 സീറ്റെങ്കിലും വേണമെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം 15 സീറ്റില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായി. എട്ടു സീറ്റില്‍ കുറഞ്ഞ യാതൊരു സന്ധിസംഭാഷണത്തിനും തയ്യാറല്ലെന്ന് പറഞ്ഞ സോഷ്യലിസ്റ്റ് ജനത ഏഴു സീറ്റില്‍ മത്സരിക്കും.

മുസ്ലീംലീഗ്‌ - 24 , ജെ എസ്‌ എസ്‌ - 4, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ - 3, കേരളാ കോണ്‍ഗ്രസ്‌ ബി - 2, സിഎംപി - 3, ആര്‍ എസ്‌ പി ബി - 1 എന്നിങ്ങനെയാണ്‌ മറ്റു കക്ഷികള്‍ക്ക്‌ ലഭിച്ച സീറ്റുകള്‍. മണ്ഡലങ്ങള്‍ സംബന്ധിച്ച് തുടര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, കയ്പമംഗലത്ത്‌ മത്സരിക്കാന്‍ ജെ എസ്‌ എസും സമ്മതിച്ചു. കയ്‌പമംഗലത്തിനു പകരം വേറെ ഒരു മണ്ഡലവും നല്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ജെ എസ് എസ് വീണ്ടും ഒരു വിട്ടുവീഴ്ചയ്ക്കു തയ്യാറായത്. ഇതോടെ, കോണ്‍ഗ്രസ് - ജെ എസ് എസ് തര്‍ക്കവും ഒത്തു തീര്‍പ്പിലായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :