മദ്യവും മാംസവും കഴിച്ച് സന്നിധാനത്ത് പാട്ടും ഡാന്‍സും!

പത്തനംതിട്ട‍| WEBDUNIA|
മദ്യവും മാംസവും കഴിച്ച് സന്നിധാനത്ത് എട്ടംഗസംഘം പാട്ടും ഡാന്‍സുമായി ഒത്തുകൂടി. ശ്രീകോവിലിന് മുന്നില്‍ ചെരിപ്പിട്ടു നടക്കുകയും പതിനെട്ടാം‌പടിയുടെയും ശ്രീകോവിലിന്‍റെയും ദൃശ്യങ്ങള്‍ മൊബൈലിലും ക്യാമറയിലും പകര്‍ത്തുകയും ചെയ്തു. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും മറികടന്നാണ് എട്ട് അന്യമതസ്ഥരായ യുവാക്കള്‍ സന്നിധാനത്ത് തങ്ങളുടെ വിക്രിയകള്‍ കാഴ്ചവച്ചത്.

എന്നാല്‍ ഈ സംഭവത്തെ ഏറെ ലാഘവത്തോടെയാണ് ദേവസ്വം ബോര്‍ഡ് സമീപിച്ചിരിക്കുന്നത്. പമ്പ ദേവസ്വം മാനേജരോട്‌ ഇക്കാര്യത്തെക്കുറിച്ച് എക്സിക്യൂട്ടീവ്‌ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം മാനേജര്‍ തയ്യാറായിട്ടില്ല.

എട്ടു യുവാക്കള്‍ പമ്പയില്‍ നിന്ന് സന്നിധാനത്തെത്തിയത് ദേവസ്വം ഗാര്‍ഡുകളുടെ ശ്രദ്ധയില്‍ പെട്ടില്ല. യുവാക്കള്‍ വഴിയിലെല്ലാം മദ്യപിക്കുകയും മാംസം കഴിക്കുകയും ചെയ്തു. ചെരിപ്പിട്ട് സന്നിധാനത്തും ശ്രീകോവില്‍ മുറ്റത്തും യഥേഷ്ടം നടന്നു. എന്നാല്‍ ഈ സംഭവത്തെ നിസാരവത്കരിച്ച് ഒതുക്കിത്തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്.

സീസണല്ലാത്ത സമയത്ത് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആരൊക്കെ വരുന്നു എന്നതിന് പേരും മേല്‍‌വിലാസവുമടക്കം രേഖകള്‍ സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ എട്ടു യുവാക്കള്‍ സന്നിധാനത്തെത്തുന്നതുവരെ ഇങ്ങനെയൊരു നടപടിയുണ്ടായില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് പമ്പ പൊലീസ് പിന്നീട് യുവാക്കളെ അറസ്റ്റ് ചെയ്തെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ചോദ്യം ചെയ്യല്‍ പോലും നടത്താതെ വിട്ടയയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :