പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ തെളിവെടുപ്പ്: വി എസിനെതിരേ നടപടി ഉണ്ടാവില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ തെളിവെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ കടുത്ത നിലപാട് ഉണ്ടാവില്ല. അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയേതീരു എന്ന നിലപാടിലേക്ക് പോകേണ്ടെന്നാണ് നേതൃതലത്തിലുളള തീരുമാനം. രാഷ്ട്രീയ സാഹചര്യത്തില്‍ വന്ന മാറ്റവും പാര്‍ട്ടിക്കകത്ത് രൂപപ്പെട്ട ഐക്യാന്തരീക്ഷവും കണക്കിലെടുത്താണ് ഔദ്യോഗിക പക്ഷം ഈ തീരുമാനത്തിലേക്കെത്തിയത്.

വി എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമാണ് ആറംഗ പിബി കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മുഖ്യമായ കാര്യം. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാവ്‌ലിന്‍ കേസ് അഴിമതി കേസാണെന്നും സത്യം പറഞ്ഞതിന്റെ പേരിലാണ് പിബിയില്‍ നിന്ന് പുറത്തായതെന്നുമുളള വിഎസിന്റെ പരാമര്‍ശത്തെ തുടര്‍ന്നാ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുളള സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയത്.

എന്നാല്‍ പിബി കമ്മീഷന്‍ തെളിവെടുപ്പിനായി എത്തുമ്പോള്‍ പഴയ നിലപാടില്‍ അയവു വരുത്താന്‍ ഔദ്യോഗിക പക്ഷം സന്നദ്ധമായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ നിലപാട് മാറ്റത്തിന് പലകാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാഷ്ട്രീയ സാഹചര്യം തന്നെയാണ്. സോളാര്‍ വിവാദവും തട്ടിപ്പിനെതിരെ നടന്ന പ്രക്ഷോഭവും പാര്‍ട്ടിക്കും മുന്നണിക്കും അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അത് നിലനിര്‍ത്തിക്കൊണ്ട് പോകേണ്ട ഉത്തരവാദിത്തവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നത് അനുകൂലമായ രാഷ്ട്രീയ പരിസ്ഥിതി ഇല്ലാതാക്കും. ഇതാണ് ഈ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :