പിതാവ് മകളെ ഗര്‍ഭിണിയാക്കി; 2000 രൂപയ്ക്ക് ഒതുക്കാമെന്ന് ഡോക്ടര്‍

പാലക്കാട്‌| WEBDUNIA|
PRO
PRO
പതിമൂന്ന് വയസുകാരി മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതായുള്ള പരാതിയില്‍ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഗര്‍ഭം അലസിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഗൈനക്കോളജിസ്‌റ്റ് ശ്രമിച്ചതായും ആക്ഷേപം. ഗൈനക്കോളജിസ്‌റ്റിനെ വീട്ടില്‍ പോയി കണ്ടപ്പോള്‍ 2,000 രൂപ നല്‍കിയാല്‍ ഗര്‍ഭം അലസിപ്പിച്ച്‌ നല്‍കാമെന്ന്‌ വാക്കു നല്‍കിയത്രേ. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്‌.

കൈതച്ചിറ സ്വദേശി ഹിലാര്‍ മുഹമ്മദ്‌ (42)നെയാണ്‌ മണ്ണാര്‍ക്കാട്‌ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. മദ്യലഹരിയില്‍ വീട്ടിലെത്തുന്ന പിതാവ്‌ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്നതായാണ്‌ കുട്ടിയുടെ മൊഴി. 13 വയസുകാരിയാണ്‌ പീഡനത്തിനിരയായത്‌. കുട്ടിയേയും കൂട്ടി അമ്മ ജില്ലാ ആശുപത്രിയിലെ ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ചിരുന്നു. ഇതറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഗൈനക്കോളജിസ്‌റ്റ് പിന്മാറി.

കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട്‌ സ്വകാര്യ ആശുപത്രിയില്‍ വയറു വേദനയെ തുടര്‍ന്ന്‌ ചികിത്സക്കെത്തിയപ്പോള്‍ പീഡന വിവരം പുറത്തറിഞ്ഞത്‌. കുട്ടി ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞ ഡോക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ പൊലീസ്‌ എത്തിയപ്പോഴേക്കും കുട്ടിയുമൊത്ത്‌ ഇയാള്‍ രക്ഷപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട്‌ സബ് ഇന്‍സ്പെക്ടര്‍ ദീപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പിതാവ്‌ പിടിയിലായത്‌. ഇയാളുടെ രണ്ടാം ഭാര്യയിലുള്ള മകളാണിത്‌. ഇയാള്‍ക്ക്‌ കുടകില്‍ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്‌.

ജില്ലാ ആശുപത്രിയില്‍ ചൈല്‍ഡ്‌ ലൈനിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ വൈദ്യപരിശോധന നടത്തി. ഗൈനക്കോളജിസ്‌റ്റിന്റെ ഇടപെടല്‍ സംബന്ധിച്ച്‌ കുട്ടിയും അമ്മയും പൊലീസിനോട്‌ പറഞ്ഞിരുന്നെങ്കിലും സംഭവം ഒതുക്കാനാണ്‌ നീക്കം നടക്കുന്നതെന്ന് പറയപ്പെടുന്നു. ഇവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്തിട്ടില്ല. അതേസമയം ഇത്തരമൊരു മൊഴി ഇവര്‍ നല്‍കിയിട്ടില്ലെന്നാണ്‌ മണ്ണാര്‍ക്കാട്‌ പൊലീസ്‌ അറിയിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :